കൊച്ചി: പതിമൂന്നുകാരി വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനെയും കുട്ടിയുടെ മാതാവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. സനു മോഹന്റെ മൊഴികളിലെ പൊരുത്തക്കേടിനെ തുടർന്നാണിത്. കൊലപാതക കാരണം കൃത്യമായി തിരിച്ചറിയുന്നതിനാണ് കുട്ടിയുടെ മാതാവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്. ഇവരെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കുട്ടി മരിച്ച സാഹചര്യം പരിഗണിച്ച് കാര്യമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നില്ല.
സാമ്പത്തിക ബാധ്യതയുള്ളതിനാൽ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നാണ് സനുവിന്റെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. മകളെ കൊലപ്പെടുത്തിയ ശേഷം നാടു വിട്ട് അന്യസംസ്ഥാനങ്ങളിലെത്തി പണം ഉപയോഗിച്ചു ചൂതാട്ടം നടത്തിയത് പൊലീസ് തിരിച്ചറിഞ്ഞതു തന്നെയാണ് കാരണം.
വൻ തുക കൈവശം വച്ച് നാടുവിട്ടത് എന്തിനാണെന്ന ചോദ്യത്തിനും ഇയാൾക്ക് കൃത്യമായ മറുപടിയില്ല. നാടുവിട്ട ശേഷം മൂന്നു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന മൊഴിയും വിശ്വസനീയമല്ലെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. മകളെ കൊലപ്പെടുത്തിയതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |