വടക്കഞ്ചേരി: കൊവിഡ് രോഗം ഭേദമായവരിൽ മിക്കവർക്കും പലവിധ ശാരീരിക പ്രയാസങ്ങൾ. ക്ഷീണം, കിതപ്പ്, ശരീരവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പൊതുവേ കാണുന്നത്. നടക്കുമ്പോഴും കയറ്റമോ പടികളോ കയറുമ്പോഴും കിതപ്പനുഭവപ്പെടും.
കഫക്കെട്ട് മൂലമുള്ളതും അല്ലാത്തതുമായ ശ്വാസംമുട്ടൽ പലർക്കും ഉണ്ടാകുന്നുണ്ട്. രാത്രി എത്ര നന്നായി ഉറങ്ങിയാലും രാവിലെ ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടും. കൊവിഡ് ഭേദമായ ശേഷം ചിലർ പ്രമേഹ ബാധിതരായി മാറി. നിലവിൽ പ്രമേഹമുള്ളവർക്ക് അത് കൂടുതൽ തീവ്രമായും കണ്ടുവരുന്നു. ചിലരിൽ പക്ഷാഘാതവും ഹൃദ്രോഗവും കൊവിഡാനന്തരം ഉണ്ടാകുന്നുണ്ട്.
ചികിത്സ തേടാൻ വൈമുഖ്യം
ആശാവർക്കർമാർ മുഖേന ആരോഗ്യവകുപ്പ് നടത്തിയ വിവര ശേഖരണത്തിൽ പർക്കും ചികിത്സ തേടാൻ വൈമുഖ്യം കണ്ടെത്തി. നിലവിലെ സാഹചര്യത്തിൽ ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണിത്. കൊവിഡ് സുഖപ്പെട്ടവർ കൃത്യമായ പരിശോധനയും തുടർ പരിചരണവും എടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
പോസ്റ്റ് കൊവിഡ് ക്ലിനിക്ക്
എല്ലാ പ്രാഥമിക, താലൂക്ക്, ജില്ലാശുപത്രിയിലും പോസ്റ്റ് കൊവിഡ് ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഒ.പിയിൽ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവർക്കും ചികിത്സ നൽകും. ജില്ലാശുപത്രിയിൽ കൊവിഡ് വാർഡുകൾ കൂടുതലായാരംഭിച്ചതോടെ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് പ്രവർത്തനം പൂർണ തോതിൽ ലഭ്യമല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം പോസ്റ്റ് കൊവിഡ് ചികിത്സ നൽകുന്നുണ്ട്.
ക്ഷീണം, കിതപ്പ്, ശരീരവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പൊതുവേ ഉള്ളത്. ശ്വാസകോശത്തെയാണ് വൈറസ് ബാധിക്കുന്നത് എന്നതിനാൽ ശ്വസന സംബന്ധമായ പ്രയാസം മിക്കവരിലും കാണുന്നു.
-ഡോ.അജയകുമാർ, ആലത്തൂർ താലൂക്ക് ആശുപത്രി.
എല്ലാ താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലും ആഴ്ചയിലൊരിക്കൽ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. കൊവിഡാനന്തര രോഗമുള്ളവർ ഈ ക്ലിനിക്ക് പ്രയോജനപ്പെടുത്തണം.
-ഡോ.കെ.രമാദേവി, ജില്ലാ ആശുപത്രി സൂപ്രണ്ട്.
കൊവിഡ് സുഖപ്പെട്ടവർ കൃത്യമായ പരിശോധനകളും തുടർ പരിചരണവും എടുക്കേണ്ടതുണ്ട്. നേരത്തേ തന്നെ ആരോഗ്യ പ്രശ്നങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. പലർക്കും ഇതുവരെ ഇല്ലാതിരുന്ന ആരോഗ്യപ്രശ്നമ ഉണ്ടായെന്നും വരാം.
-ഡോ.വി.ജെ.കുഞ്ഞുവറീത്, ഫിസിഷ്യൻ, ആലത്തൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |