കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാറും ബിവറേജസും പൂട്ടുമെന്ന് ഉറപ്പായതിനാൽ ആഴ്ചകളായി മദ്യം വാങ്ങിക്കൂട്ടിയവർ ബ്ളാക്കിൽ കച്ചവടം കൊഴുപ്പിക്കുന്നു. പൊതുവിപണിയിൽ മദ്യം കിട്ടാതായതോടെ ഇരട്ടിവില വരെ ഈടാക്കിയാണ് കച്ചവടം. അതേസമയം ജില്ലയിൽ പലേടത്തും വാറ്റിനുള്ള ഒരുക്കങ്ങളും ആരംഭിച്ചതായി എക്സൈസ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ പെരുകാനുള്ള സാദ്ധ്യത കണക്കിലെടുത്തു വേട്ട കർശനമാക്കാനാണ് എക്‌സൈസ് നീക്കം. മദ്യക്ഷാമം മുതലെടുത്ത് ജില്ലയിലേയ്ക്ക് വ്യാപകമായി കഞ്ചാവും ഒഴുകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കിലോക്കണക്കിന് കഞ്ചാവ് പിടിച്ചെടുത്തെങ്കിലും പിടിച്ചതിന്റെ രണ്ടിരട്ടി കഞ്ചാവ് ജില്ലയിൽ എത്തിയിട്ടുണ്ടെന്നാണ് നിഗമനം.
വാങ്ങി സ്റ്റോക്ക് ചെയ്യുന്നു
കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ചപ്പോൾ ആദ്യം താഴിട്ടത് ബാറിനും ബിവറേജസിനുമായിരുന്നു. ഈ അനുഭവമുള്ളതിനാൽ രോഗവ്യാപനമുണ്ടായപ്പോഴേ കേസ് കണക്കിന് മദ്യം ആളുകൾ പലപ്പോഴായി വാങ്ങിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരട്ടിയിലധികം വില വാങ്ങിയാണ് ഗ്രാമ നഗര വ്യത്യാസമില്ലാതെ വിൽപ്പന.
സ്ഥിരം പുള്ളികൾ നിരീക്ഷണത്തിൽ
ജില്ലയിലെ സ്ഥിരം വാറ്റുകാരെല്ലാം നിരീക്ഷണത്തിലാണ്. കിലോക്കണക്കിന് ശർക്കരയും മറ്റും വാങ്ങുന്നവരുടെ പേരും മറ്റും രേഖപ്പെടുത്താൻ കടക്കാർക്കും നിർദേശമുണ്ട്. കൊവിഡ്കാലത്തെ മദ്യ ദുരന്തം തടയാനുള്ള നടപടിയും എക്‌സൈസ് കൈക്കൊണ്ടിട്ടുണ്ട്. എല്ലാ റേഞ്ചുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കി. പൊലീസും എക്‌സൈസുമായി ചേർന്നുള്ള പരിശോധനയും നടക്കുന്നുണ്ട്.
ബാറും ബിവറേജസു പൂട്ടിയിട്ട് അധിക നാൾ ആകാത്തതിനാൽ വ്യാജമദ്യം വിപണിയിൽ എത്തിയിട്ടില്ല. കോഡയിട്ട് വാറ്റാനുള്ള സമയമായിട്ടില്ലെന്നാണ് എക്സൈസിന്റെ കണക്ക് കൂട്ടുൽ. മുന്നൊരുക്കമെന്ന നിലയിൽ മുണ്ടക്കയം, ചങ്ങനാശേരി, തിരുവാർപ്പ്, പാലാ, വൈക്കം മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പാടശേഖരങ്ങളും വനമേഖലകളും കേന്ദ്രീകരിച്ച് ചാരായമുണ്ടാക്കാനുള്ള സാദ്ധ്യതയുമുണ്ട്.
'' വാറ്റുകാരെ കീഴടക്കാൻ എക്‌സൈസ് പ്രവർത്തനം ഊർജ്ജിതമാണ്. സ്ഥിരം കേന്ദ്രങ്ങളും ആളുകളും നിരീക്ഷണത്തിലാണ്. ശക്തമായ നടപടി സ്വീകരിക്കും''
- എ.ആർ.സുൽഫിക്കർ, ഡെപ്യൂട്ടി ഡയറക്ടർ, എക്‌സൈസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |