ലക്‌നൗ: ഉത്തർപ്രദേശിലെ ജൗൻപൂരിൽ ഭാര്യയുടെ മൃതദേഹവുമായി സൈക്കിളിൽ അലയുന്ന വൃദ്ധന്റെ ചിത്രം നൊമ്പരകാഴ്ചയായി.
തിലക്ധാരി സിംഗ്, അമ്പതുകാരിയായ ഭാര്യയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. താമസിയാതെ ഭാര്യ മരിച്ചു. മൃതദേഹം ആംബുലൻസിൽ വീട്ടിലെത്തിച്ചു. എന്നാൽ കൊവിഡ് ഭീതി മൂലം ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ ഗ്രാമവാസികളാരും തയ്യാറായില്ല. ശവസംസ്‌കാരത്തിനും ആരും എത്താത്തതിനാൽ തിലക്ധാരി സിംഗ് ഒറ്റയ്ക്ക് മൃതദേഹം സൈക്കിളിൽ കെട്ടിവച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ കൊവിഡിനെ ഭയന്ന ജനം ശവസംസ്‌കാരം നടത്തുവാനും അനുവദിച്ചില്ല. തുടർന്ന് ഭാര്യയുടെ മൃതദേഹം സൈക്കിളിൽ കയറ്റി മണിക്കൂറുകളോളം ഗ്രാമത്തിലുടനീളം അലഞ്ഞു. ആറടി മണ്ണുതേടി. ഭാര്യയുടെ മൃതദേഹത്തെ റോഡിൽ കിടത്തിയശേഷം അതിന് അരികിലിരിക്കുന്ന തിലകിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി. തുടർന്ന് പൊലീസെത്തി ചൊവ്വാഴ്ച രാംഘട്ടിൽ അന്ത്യകർമങ്ങൾ നടത്തി. അതേസമയം തിലകിന്റെ ഭാര്യ കൊവിഡ് പോസിറ്റീവ് ആയിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |