തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആർ ശ്രീലേഖ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തു. പരാതി നല്‍കിയിട്ടും തിരുവനന്തപുരം മ്യൂസിയം പൊലീസ് അവഗണിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് വിവാദമായതിനു പിന്നാലെയാണ് നടപടി. ശ്രീലഖയ്ക്ക് കേടായ ഹെഡ്‌ഫോൺ നല്‍കി പണം തട്ടിയ ഇകാർട്ട് പ്രതിനിധിയെ പൊലീസ് പിടികൂടി.
ഓൺലൈൻ തട്ടിപ്പിലൂടെ 1700 രൂപ നഷ്ടമായ വിവരം പൊലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏപ്രിൽ ആറിന് ബ്ലൂടൂത്ത് ഇയർഫോൺ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഏപ്രിൽ 14ന് കൊണ്ടുവന്നത് പഴയ ഹെഡ്‌ഫോൺ. ഉടൻ പാഴ്‌സൽ കൊണ്ടുവന്ന ആളെ വിളിച്ചപ്പോൾ പൊലീസിൽ പരാതി കൊടുത്താലും പണം തിരികെ കിട്ടില്ലെന്ന് പുച്ഛത്തോടെ പറഞ്ഞു. പണം നഷ്ട്ടമായതിനെക്കുറിച്ച് മ്യൂസിയം സിഐയെ ഉടൻ വിവരമറിയിച്ചു. പൊലീസ് വെബ് സൈറ്റിലൂടെ പരാതി നൽകുകയും ചെയ്തു. 14 ദിവസം കഴിഞ്ഞിട്ടും നടപടിയായില്ലെന്ന് ശ്രീലേഖ ഫേസ്ബുക്കിലൂടെ തുറന്ന് പറയുകയായിരുന്നു.
സംഭവം വിവാദമായതോടെ പരാതി രേഖാമൂലം കിട്ടിയില്ലെന്ന് ആദ്യം വിശദീകരിച്ച മ്യൂസിയം പൊലീസ് ഉടൻനടി നടപടി എടുക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇകാർട്ട് പ്രതിനിധിയെ കണ്ടെത്തി ശ്രീലേഖക്ക് പണം തിരികെ നൽകിപ്പിച്ചു. പിന്നാലെ കേരളാപൊലീസിനെ പ്രശംസിച്ച് ശ്രീലേഖ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |