തിരുവനന്തപുരം:വ്യാജ രേഖ ചമച്ച് സിംകാർഡുകൾ എടുത്ത ശേഷം 36 ലക്ഷം രൂപയ്ക്ക് വിദേശത്തേക്ക് വിളിച്ച് ബി.എസ്.എൻ.എല്ലിനെ കബളിപ്പിച്ച കേസിൽ ബി.എസ്.എൻ.എല്ലിലെ മുൻ എൻജിനിയറടക്കമുള്ള പ്രതികളെ കോടതി കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചു. പ്രത്യേക സി.ബി.എെ കോടതി ജഡ്ജി കെ.സനിൽകുമാറാണ് ശിക്ഷ വിധിച്ചത്. ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ച സബ് ഡിവിഷണൽ എൻജിനിയർ മണക്കാട് കൊഞ്ചിറവിള ചെെതന്യയിൽ ബി.രഘൂത്തമൻ നായർ,അൻസാരി ഹാർഡ് വെയേഴ്സ് ഉടമ എം.ഷിജു, കല്ലമ്പലം സ്വദേശി സിമ്മി,പട്ടം സ്വദേശി മഹേഷ് സിൻഹ,പേട്ട സ്വദേശി എൻ.ശ്രീകേഷ്,കല്ലറ പഴയചന്ത മുബാറക് മൻസിലിൽ മുബാറക്,വട്ടിയൂർക്കാവ് മൗര്യയിൽ രേഖാ വേണുഗോപാൽ, കുമാരപുരം സ്വദേശി കാർത്തിക എന്നിവരാണ് പ്രതികൾ. ഇതിൽ സിമ്മി വിചാരണയ്ക്ക് മുൻപേ മരിച്ചു.
രഘൂത്തമൻ നായരെ 10 വർഷം കഠിന തടവിനും നാല് ലക്ഷം രൂപ പിഴയ്ക്കുമാണ് വിവിധ കുറ്റങ്ങൾക്ക് കോടതി ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ നാല് വർഷം തടവിൽ കിടന്നാൽ മതി.എം.ഷിജുവിന് 21 വർഷം കഠിനതടവും 21 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ശിക്ഷ ഒരുമിച്ചായതിനാൽ അഞ്ച് വർഷം കഠിനതടവ് അനുഭവിക്കണം. മുബാറക്,മഹേഷ് സിൻഹ,ശ്രീകേഷ് എന്നിവർക്ക് പന്ത്രണ്ടര വർഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നാല് വർഷം തടവ് അനുഭവിച്ചാൽ മതി. ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന രേഖാ വേണുഗോപാൽ, കാർത്തിക എന്നിവർക്ക് ഒൻപത് വർഷവും ഒൻപത് മാസവുമാണ് കഠിനതടവ്. ഇവർ പിഴയായി രണ്ട് ലക്ഷം രൂപ ഒടുക്കണം.രഘൂത്തമൻ നായരുടെ സഹായത്തോടെ ഫോൺ കണക്ഷനുകൾ സംഘടിപ്പിച്ച ഷിജു തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി. ഇപ്രകാരമെടുത്ത സിം കാർഡുകൾ മറ്റുള്ളവർക്ക് നൽകി പണം വാങ്ങിയിരുന്നു. ഹെെദരാബാദ് സ്വദേശികളായ ജീ ജീനത്ത്,രാജേന്ദ്ര പാൽ സിംഗ് എന്ന രാജേന്ദ്രപാൽ എന്നിവരാണ് ഈ സിം കാർഡുകൾ ഉപയോഗിച്ച് 36 ലക്ഷം രൂപയ്ക്ക് വിദേശ രാജ്യങ്ങളിലേക്ക് ഫോൺ വിളിച്ചത്. പണം അടയ്ക്കാതെ വന്നപ്പോൾ ബി.എസ്.എൻ.എൽ നടത്തിയ അന്വേഷണത്തിൽ വ്യാജ പേരുകാരാണ് ഉപഭോക്താക്കൾ എന്ന് തെളിഞ്ഞു. തുടർന്നാണ് സി.ബി.എെ കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. ജീ ജീനത്ത്, രാജേന്ദ്രപാൽ സിംഗ് എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല. സി.ബി.എെക്ക് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അരുൺ.കെ.ആന്റണി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |