തിരുവനന്തപുരം: പൊലീസിനെ ഗുരുതരമായി വിമർശിച്ചും പിന്നാലെ അഭിനന്ദിച്ചും മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ ഫേസ് ബുക്ക് പോസ്റ്റുകൾ. സംഭവം ഇങ്ങനെ: ഓൺലൈൻ തട്ടിപ്പിനിരയായി പരാതി നൽകിയിട്ടും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അവഗണിച്ചെന്ന പരാതിയോടെയാണ് ആദ്യ പോസ്റ്റ്. പരാതി മെയിൽ ചെയ്യുകയും വിളിച്ചു പറയുകയും ചെയ്തിട്ടും മ്യൂസിയം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുൻ ഡി.ജി.പി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സർവീസിലിരിക്കുമ്പോഴുൾപ്പെടെ മുമ്പ് നാല് തവണ താൻ നൽകിയ പരാതിയിലെല്ലാം ഇതേ അനുഭവമായിരുന്നു മ്യൂസിയം സ്റ്റേഷനിൽ നിന്നുണ്ടായത്.
തന്റെ അവസ്ഥയിതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിച്ചിരുന്നു. ഏപ്രിൽ 6ന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങി പറ്റിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇപ്പോൾ ശ്രീലേഖയ്‌ക്ക് ദുരനുഭവം ഉണ്ടായത്. 1700രൂപയാണ് നഷ്ടമായത്. പാഴ്സലെത്തിച്ച ഡെലിവറി ബോയ് മോശമായി സംസാരിച്ചെന്നും ഡി.ജി.പി പറഞ്ഞിരുന്നു. പരാതി മെയിൽ ചെയ്‌തിട്ടുണ്ടെന്ന് മുൻ ഡി.ജി.പി അറിയിച്ചിരുന്നുവെന്നും എന്നാൽ അത് ലഭിച്ചില്ലെന്നും മ്യൂസിയം പൊലീസ് വിശദീകരിച്ചു. വർഷങ്ങളായി ഉപയോഗിക്കാതിരുന്ന സി.ഐയുടെ പേരിലുള്ള ഐ.ഡിയിലേക്കാണ് മുൻ ഡി.ജി.പി മെയിൽ അയച്ചതെന്നും സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നെങ്കിലും മറ്റ് കേസുകൾക്കിടയിൽ വിട്ടുപോവുകയായിരുന്നെന്നും മ്യൂസിയം പൊലീസ് പറഞ്ഞു. പിന്നീട് പുതിയ മെയിൽ ഐ.ഡിയിലേക്ക് ശ്രീലേഖ പഴയപരാതി വീണ്ടും അയച്ചു. തുടർന്ന് പാഴ്സൽ വിതരണം ചെയ്‌ത കമ്പനി ജീവനക്കാരനെ പൊലീസ് ബന്ധപ്പെടുകയായിരുന്നു. പിന്നാലെ ശ്രീലേഖയുടെ പുതിയ പോസ്റ്റുമെത്തി. കേരള പൊലീസ് ലോകത്തെ തന്നെ മികച്ചവരാണെന്നും തന്നോട് മോശമായി സംസാരിച്ച ഡെലിവറി ബോയി മ്യൂസിയം പൊലീസിന്റെ ഇടപെടലിലൂടെ പണം തിരികെ നൽകി മോശം ഹെഡ്സെറ്റ് തിരികെയെടുത്തെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |