കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ ഒന്നും മൂന്നും പ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും കേസിലെ മുഖ്യസൂത്രധാരന്മാരാണെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലിന് തെളിവൊന്നുമില്ലെന്നും, സമാന രീതിയിൽ 21 തവണ സ്വർണം കടത്തിയതു സംബന്ധിച്ച് കസ്റ്റഡിയിൽ ഇരുവരും നൽകിയ മൊഴിയല്ലാതെ മറ്റു തെളിവുകളില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സരിത്തിനും സന്ദീപിനും ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് കോടതി ഇതു പറഞ്ഞത്. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനും ശിവശങ്കറിനും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ കുറ്റകൃത്യത്തിൽ സമാന പങ്കാളിത്തമുള്ള സരിത്തിനും സന്ദീപിനും ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന അഡി. സെഷൻസ് ജഡ്‌ജി ഡി. സുരേഷ് കുമാറിന്റെ വിധിയിൽ പറയുന്നു. പ്രതികൾക്ക് അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ. പാസ്പോർട്ട് ഹാജരാക്കണം.കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വിദേശത്തു പോകരുത്.തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല . അന്വേഷണവുമായി സഹകരിക്കണം . ഇവർ കോഫെ പോസ നിയമപ്രകാരം കരുതൽ തടങ്കലിലായതിനാൽ ഇ.ഡിയുടെ കേസിൽ ജാമ്യമെടുത്താലും പുറത്തിറങ്ങാൻ കഴിയില്ല.
കോടതി പറഞ്ഞത്
സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല
അന്വേഷണം ഏറെക്കുറെ പൂർത്തിയായി
ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല.സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ സാദ്ധ്യതയില്ല.
സമാനമായ കുറ്റങ്ങളിലേർപ്പെടാൻ വിദൂര സാദ്ധ്യത പോലുമില്ല.കൊവിഡ് സാഹചര്യത്തിൽ ഇവർ ജയിലിൽ തുടരേണ്ടതില്ല.
ഇവരുൾപ്പെടെ ആദ്യ നാലു പ്രതികൾക്ക് കുറ്റകൃത്യത്തിൽ സമാനപങ്കാളിത്തമാണ്.രണ്ടും നാലും പ്രതികൾക്ക് ജാമ്യം ലഭിച്ചു.
ഇവിടെ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്.ജാമ്യം നിഷേധിക്കാൻ മതിയായ കാരണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |