കൊച്ചി: പീഡനക്കേസിലെ ഇരകളെ പ്രതികൾ വിവാഹം കഴിച്ചതിന്റെ പേരിൽ അഞ്ച് പോക്സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി സിംഗിൾബെഞ്ച് ഏപ്രിൽ 20 ന് പുറപ്പെടുവിച്ച വിധികൾ പിൻവലിച്ചു. ഇന്നലെ പ്രത്യേക സിറ്റിംഗിനു ശേഷം ഇൗ കേസുകൾ മദ്ധ്യവേനലവധി കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഒരു കേസിലെ പ്രതി നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചത് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
2019 ഫെബ്രുവരി 20 ന് കൊടകര പൊലീസാണ് ഇൗ കേസെടുത്തത്. പിന്നീടു പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ കഴിഞ്ഞ നവംബറിൽ ഇരയെ പ്രതി വിവാഹം കഴിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസ് റദ്ദാക്കാൻ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദമ്പതികളുടെ ക്ഷേമം കണക്കിലെടുത്താണ് സിംഗിൾബെഞ്ച് ഇൗയാവശ്യം അനുവദിച്ചത്. സമാനമായ അഞ്ചു കേസുകളും ഇതേ രീതിയിൽ റദ്ദാക്കി അതേദിവസം വിധി പറഞ്ഞിരുന്നു.
പീഡനമുൾപ്പെടെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കരുതെന്ന സുപ്രീം കോടതിയുടെ വിധി പരിഗണിച്ചില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഇൗ വിധികൾ പിൻവലിച്ചത്. കേസ് തുടരുന്നത് ഇവരുടെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നു ഹർജിക്കാർ വാദിച്ചു. വിധി പറഞ്ഞശേഷം പിൻവലിക്കുന്നത് നിയമപരമല്ലെന്നും വാദമുയർന്നു. എന്നാൽ പീഡനക്കേസുകൾ ഇരയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കരുതെന്നും വിശാലബെഞ്ച് പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |