വാക്സിനേഷൻ സംബന്ധിച്ച് വ്യാജ പ്രചാരണം
ആലപ്പുഴ: കൊവിഡ് കേസുകൾ ജില്ലയിൽ പ്രതിദിനം വർദ്ധിക്കുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും സമൂഹ മാദ്ധ്യമങ്ങളിൽ പെരുകുന്നു. വാക്സിനേഷൻ സംബന്ധിച്ച് 'ആധികാരിക'മെന്നു തോന്നുംവിധം പ്രചരിക്കുന്ന വാർത്തകളുടെയും വീഡിയോകളുടെയും നിജസ്ഥിതി അറിയാനാവാതെ വലയുകയാണ് ജനം.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ജില്ലാ ഭരണകൂടം നൽകുന്ന അറിയിപ്പുകളാണ് കൊവിഡ് പ്രതിരോധത്തിൽ സ്വീകരിക്കേണ്ടത്. എന്നാൽ വ്യാജ പ്രചാരണം സംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാൽ പൊലീസിന് കേസെടുക്കാനും കഴിയുന്നില്ല. വാക്‌സിൻ മരണത്തിനു കാരണമാവും, വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവയ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കും തുടങ്ങിയ പ്രചാരണങ്ങൾ വ്യാപകമാണ്. കൂടാതെ കൊവിഡ് വന്നു പോയാൽ പ്രശ്നമില്ലെന്നും വൈറസ് ബാധിച്ചാൽ ചികിത്സ തേടേണ്ടതില്ലെന്നും പ്രചരിപ്പിക്കുന്ന വീഡിയോകളും ഉണ്ട്.
കോളേജ് വിദ്യാർത്ഥിനികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം പ്രചരിച്ചു തുടങ്ങിയ സന്ദേശം ആശങ്ക പരത്തുന്നുണ്ട്. ആർത്തവത്തിന് അഞ്ച് ദിവസം മുമ്പോ ശേഷമോ കൊവിഡ് വാക്സിൻ എടുക്കരുതെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. ആ ദിവസങ്ങളിൽ സ്ത്രീകൾക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. 18 മുതൽ 45 വയസ് വരെയുള്ളവരും മേയ് ആദ്യവാരം മുതൽ വാക്സിൻ എടുക്കണമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രചാരണം വ്യാപകമാകുന്നത്. വാക്സിൻ സ്വീകരിക്കാൻ പലരും വിമുഖത കാട്ടാൻ ഇത്തരം പ്രചാരണങ്ങളും കാരണമാവുന്നു.
കാര്യമറിയാതെ ആളുകൂടി
ജില്ലയിൽ വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രണ്ടാംഘട്ട വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം വ്യാപകമാണ്. ഇന്നലെ ആലപ്പുഴ നഗരത്തിലെ എസ്.ഡി.വി ബോയ്സ് സ്‌കൂളിൽ, തിരഞ്ഞെടുപ്പ് ജോലി നിർവഹിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും വാക്‌സിനേഷൻ ഉണ്ടായിരുന്നു. എന്നാൽ പൊതുജനങ്ങൾക്ക് സ്കൂളിൽ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷൻ നൽകുന്നു എന്ന് വ്യാജ വാർത്ത പ്രചരിച്ചു. ഇത് തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തി നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് പ്രസ്താവന ഇറക്കുകയും സാമൂഹ മാദ്ധ്യമങ്ങൾ വഴി സന്ദേശം നൽകുകയും ചെയ്തെങ്കിലും രാവിലേ മുതൽ നിരവധി പേർ സ്കൂളിലെത്തി.
...............................
ആദ്യഘട്ടത്തിൽ വാക്സിനേഷൻ ലഭിച്ചത് ആരോഗ്യപ്രവർത്തകർക്കാണ്. ആർത്തവമുള്ള സ്ത്രീകളും അവരിൽ ഉൾപ്പെട്ടിരുന്നു. വാക്സിനേഷന് ആർത്തവം ഒരു തടസമല്ല. ജില്ലയിൽ സ്പോട്ട് രജിസ്ട്രേഷൻ ഇല്ല. പോർട്ടൽ രജിസ്ട്രേഷൻ മാത്രമേയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ വന്നാൽ തിക്കും തിരക്കുമുണ്ടാവില്ല. വാക്സിന്റെ ലഭ്യതക്കുറവുണ്ട്. അതാണ് എല്ലാവർക്കും സൈറ്റ് കിട്ടാത്തത്. ഉടൻ പരിഹരിക്കും
(കെ.എൻ.ദീപ്തി, ഡെപ്യൂട്ടി ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |