ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തെ തുടർന്ന് ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ബിസിനസ് പ്രവർത്തനങ്ങളിലെ മാന്ദ്യം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മോശമായി ബാധിക്കുന്നതായാണ് വിലയിരുത്തലുകൾ. ഒരുവർഷ കാലയളവിലെ ഏറ്റവും വലിയ പ്രതിവാര ഇടിവാണ് ഏപ്രിൽ 25ന് അവസാനിച്ച ആഴ്ചയിൽ രേഖപ്പെടുത്തിയത്. ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടേതാണ് ഇത്തരത്തിലുള്ള നിരീക്ഷണം. അതേസമയം, കൊവിഡ് രണ്ടാംതരഗത്തിന്റെ പ്രത്യാഘാതം നിലവിലെ പാദത്തിന് അപ്പുറത്തേക്ക് പോയേക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.
കൊവിഡിന് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനം പോയിന്റുകൾ കുറവാണ് ഇപ്പോഴത്തെ ബിസിനസ് പ്രവർത്തനങ്ങൾ. മഹാമാരിയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങൾ വർദ്ധിച്ചതും ഗതാഗത തടസങ്ങളും ഉപഭോക്താക്കൾ വാങ്ങലുകളിൽ പുലർത്തുന്ന ജാഗ്രതയുമാണ് ബിസിനസ് പ്രവർത്തനങ്ങളെ പ്രധാനമായും ബാധിച്ചത്. രാജ്യവ്യാപക ലോക്ക്‌ഡൗൺ ഉണ്ടായിരുന്ന കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സാഹചര്യം മെച്ചപ്പെട്ടെങ്കിലും 11 ശതമാനത്തിന് മുകളിലുള്ള വളർച്ച ഈ സാമ്പത്തികവർഷം നേടുമോ എന്നത് സംശയമാണെന്നും നോമുറ പറയുന്നു.
റെയിൽവേയ്ക്കും ക്ഷീണം
റെയിൽവേ ചരക്കുവരുമാനം മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ 63 ശതമാനം കുറഞ്ഞു. ജി.എസ്.ടി, ഇ-വേ പേയ്മെന്റുകൾ, ഏപ്രിലിലെ ആദ്യത്തെ മൂന്ന് ആഴ്ചകളിൽ ഫെബ്രുവരിയിലെയും മാർച്ചിലെയും സമാന കാലയളവിനെ അപേക്ഷിച്ച് 31 ശതമാനം കുറഞ്ഞു. ഊർജ ആവശ്യകതയിലും 3.7 ശതമാനം ഇടിവ് മുൻവാരത്തെ അപേക്ഷിച്ച് ഏപ്രിൽ 25ന് അവസാനിച്ച ആഴ്ചയിൽ ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |