പൂച്ചാക്കൽ: വിവാഹദിവസം രാവിലെ കാണാതായ വരനെ ഒരു മാസത്തിനു ശേഷം കണ്ടെത്തി. പാണാവള്ളി പത്താം വാർഡ് ചിറയിൽ ജസീമിനെയാണ്, ഇടുക്കി രാജാക്കാട് നിന്നു ചൊവ്വാഴ്ച രാത്രി പൂച്ചാക്കൽ പൊലീസ് പിടികൂടിയത്. വിവാഹത്തിന് താത്പര്യം ഇല്ലായിരുന്നെന്നും, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നെന്നുമാണ് ചോദ്യം ചെയ്യലിൽ ജസീം പറഞ്ഞത്.
അരൂക്കുറ്റി വടുതല സ്വദേശിനിയുമായി കഴിഞ്ഞ മാർച്ച് 21നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ അന്നു രാവിലെ 9 മുതൽ ജസീമിനെ കാണാതായി. വീട്ടുകാർ അന്വേഷിക്കുന്നതിനിടയിൽ, സാമ്പത്തിക ഇടപാടുകളുടെ പേരിൽ ചിലർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ജസീം അയൽവാസിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാൽ പിന്നീട് ജസീമിന്റെ ഫോൺ സ്വിച്ച് ഓഫായി. വിവാഹം മുടങ്ങിയതിൽ മനംനൊന്ത് വധുവിന്റെ മുത്തച്ഛൻ വടുതല ആശാരിപ്പറമ്പിൽ സൈനുദ്ദീൻ കുഴഞ്ഞു വീണു മരിച്ചു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൂച്ചാക്കൽ പൊലീസ് അന്വേഷിക്കവേയാണ് രാജാക്കാട്ട് ഇയാളുണ്ടെന്ന വിവരം കിട്ടിയത്. അവിടെ തോട്ടത്തിലെ പണിക്കാരനായി കഴിയുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യുകയാണ്. ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |