പുനലൂർ: ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചവർ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡ്യൂട്ടി ഡോക്ടറുടെ ജോലി തടസപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ട് പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ കറുത്ത കുന്നിൽ വീട്ടിൽ ശരൺ ശശി,കരവാളൂർ പൊയ്ക മുക്ക് ചെറുപുഷ്പ വിലാസത്തിൽ വിജോയി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. കരവാളൂർ സ്വദേശികളായ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ട് ബന്ധുക്കളും മറ്റും ചേർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. ചികിത്സക്ക് മുമ്പുള്ള കൊവിഡ് പരിശോധനയ്ക്ക് ദമ്പതികളെ സഹായിക്കാൻ ആരോഗ്യപ്രവർത്തകർ കേന്ദ്രത്തിലെത്തിയില്ലെന്നാരോപിച്ച് ബഹളം വെച്ചതിനാണ് രണ്ട് പേർക്കെതിരെയും കേസ് എടുത്തത്. കൂടുതൽ ആളുകൾ ചേർന്നാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചതെന്ന് പുനലൂർ എസ്.ഐ.മിഥുൻ പറഞ്ഞു.ദമ്പതികളുടെ കൂടെ രണ്ട് പേർ നിന്നാൽ മതിയെന്നും മറ്റുളളവർ പുറത്ത് പോകണമെന്നും ഡ്യൂട്ടി ഡോക്ടർ ബന്ധുക്കളെ അറിയിച്ചു.കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ ഒരു ജീവനക്കാരൻ മാത്രമെ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളു.അത് കാരണം പരിശോധനയ്ക്ക് പത്ത് മിനിറ്റ് താമസം നേരിടേണ്ടി വന്നെന്നും മറ്റുള്ള സംഭവങ്ങൾ അടിസ്ഥാന രഹിതമാണെന്നും എസ്.ഐ അറിയിച്ചു.പ്രതികളെ കൊവിഡ് പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയെന്നും എസ്.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |