SignIn
Kerala Kaumudi Online
Friday, 26 April 2024 2.44 AM IST

കൊവിഡ് തീവ്രവ്യാപനം നേരിടാൻ 'യുദ്ധസന്നാഹം'

photo

തൃശൂർ: അതിതീവ്ര വ്യാപനത്തിനിടയാക്കുന്ന കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും യുദ്ധസമാനമായ ഒരുക്കങ്ങളിലേക്ക്. ഗവ. മെഡിക്കൽ കോളേജിൽ ഒരു വാർഡ് വലിപ്പത്തിൽ ഐ.സി.യു തുടങ്ങാനുളള ശ്രമത്തിലാണ്. ഇതിനായി സ്വകാര്യ ട്രസ്റ്റിന്റെ ഫണ്ട് ലഭ്യമായിട്ടുണ്ട്. ധനസഹായവുമായി ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളും രംഗത്തെത്തി. വാർഡ് തലത്തിൽ റാപിഡ് റെസ്‌പോൺസ് ടീമുകൾ സജ്ജമായിട്ടുണ്ട്. കൺട്രോൾ റൂം തുറന്ന് ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചും വ്യാപാരികളിൽ അടക്കം കർശനനിയന്ത്രണം ഏർപ്പെടുത്തിയ ഭരണകൂടവും നടപടികൾ കർശനമാക്കി.

ജില്ലയിൽ താലൂക്ക്തലം മുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ കൊവിഡ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ അഞ്ചുശതമാനത്തിനാണ് ഓക്‌സിജൻ സഹായം ആവശ്യമായുള്ളതെന്നാണ് ആരോഗ്യവകുപ്പിെന്റ വിലയിരുത്തൽ. ഓക്‌സിജൻ ആവശ്യമുള്ള രോഗികളുെട എണ്ണം എത്രയായി വർദ്ധിക്കുമെന്ന് പഠിക്കുന്നതിനും ഒരുക്കങ്ങൾ നടത്തുന്നതിനുമായി ജില്ലാ വികസന ഓഫീസറുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങളിൽ 30 ശതമാനം കിടത്തിച്ചികിത്സാ സൗകര്യങ്ങൾ കൊവിഡ് രോഗികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ 240 കിടക്കളിൽ 79 എണ്ണം കൊവിഡ് രോഗികൾക്കായി നീക്കിവച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ കിടക്കകളിൽ 25 ശതമാനം കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കണമെന്നും നിർദേശിച്ചിരുന്നു.


സജീവമായി ആയുർരക്ഷാ ക്ലിനിക്കുകൾ

ഗുരുതരമല്ലാത്ത രോഗികൾ ആയുർവേദ ചികിത്സ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെ ആയുർരക്ഷാ ക്ലിനിക്കുകളിൽ തിരക്കേറി. 'ഭേഷജം' പദ്ധതിയുടെ പ്രയോജനം രണ്ടാം തരംഗത്തിൽ ആദ്യത്തേതിനേക്കാൾ ഇരട്ടിയിലധികം പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ ആയുർവേദ ചികിത്സയിലൂടെ, മരണനിരക്ക് വർദ്ധിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് എത്താതിരിക്കുന്നതിന് ഈ ചികിത്സ വഴി കഴിയുന്നു.

കൊവിഡ് വിമുക്തമായവർക്കുള്ള ആരോഗ്യ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പുനർജനിയുണ്ട്. സ്വാസ്ഥ്യം( 60 വയസിന് താഴെയുള്ളവരുടെ ആരോഗ്യസംരക്ഷണം), സുഖായുഷ്യം ( 60 വയസിന് മുകളിലുള്ളവർക്ക്), അമൃതം (ക്വാറന്റൈനിലുളളവർക്ക്) എന്നിവയും ക്ലിനിക്കുകളിലുണ്ട്. സി.എഫ്.എൽ.ടി.സികളിൽ ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അടിയന്തര ഘട്ടത്തിൽ ജില്ലയിലെ ആയുർവേദ ആശുപത്രികൾ കൊവിഡ് കെയർ സെന്റർ ആക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.


''ഒന്നാം തരംഗത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സേവനങ്ങൾ സർക്കാർ തലത്തിലും പൊതുജനങ്ങളിലും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള ധനസഹായം ജില്ലാ പഞ്ചായത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്.''

- ഡോ. പി.ആർ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ , ഭാരതീയ ചികിത്സാ വകുപ്പ്

1.5 കോടിയുമായി ജില്ലാ പഞ്ചായത്ത്

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപ നീക്കിവയ്ക്കുന്നതിന് ജില്ലാപഞ്ചായത്ത് തീരുമാനിച്ചു. പൾസി ഓക്‌സിമീറ്റർ, ശ്വസനോപകരണങ്ങൾ, മറ്റ് പ്രതിരോധ/ജീവൻരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, ഓക്‌സിജൻ ലഭ്യമാക്കൽ, സിഎഫ്.എൽ.ടി.സി., ഡൊമിസിലിയറി കെയർ സെന്ററുകൾ എന്നിവ ഒരുക്കുന്നതിന് ഈ തുക വിനിയോഗിക്കും. അലോപ്പതി, ആയുർവേദ, ഹോമിയോ പ്രതിരോധ മരുന്നുകൾ യഥേഷ്ടം ലഭ്യമാക്കും.

കൊവിഡ് വാക്‌സിൻ കേന്ദ്ര സർക്കാർ സൗജന്യമായി അനുവദിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.