തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകരും പോഷകസംഘടനാംഗങ്ങളും രക്തദാനത്തിന് തയ്യാറാകണമെന്ന് കെ.പി.സി.സി ആഭ്യർത്ഥിച്ചു. ഇന്ദിരാഭവനിൽ ഓൺലൈനായി ചേർന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
18 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ രക്തദാനം പ്രതിസന്ധിയിലാകും. വാക്സിനേഷന് മുമ്പ് രക്തദാനത്തിന് യുവാക്കളായ കോൺഗ്രസ് പ്രവർത്തകരെ സന്നദ്ധരാക്കണം. അതിനായി ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തിൽ വിപുലമായ കർമ്മപദ്ധതി തയ്യാറാക്കണം.
ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വകാര്യാശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് ഏകീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. ഇത് എത്രയുംവേഗം പരിഹരിക്കണം. എൺപത് കഴിഞ്ഞവർക്ക് വീടുകളിൽ വാക്സിനേഷന് സൗകര്യമൊരുക്കണം. പേര് രജിസ്റ്റർ ചെയ്തിട്ടും തിരക്ക് കാരണം വാക്സിൻ സ്വീകരിക്കാനാകാതെ പോയവർക്ക് പ്രത്യേക സജ്ജീകരണമൊരുക്കണം.
മഹാമാരിക്കാലത്തും കോർപറേറ്റ് മരുന്നു കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാനവസരമൊരുക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. വാക്സിൻ വില കുറച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിഷേധപരിപാടികൾ നടത്തും.
കെ.പി.സി.സിയുടെ കൊവിഡ് കൺട്രോൾ റൂമിൽ ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ മികച്ച സേവനം നൽകാൻ തയ്യാറായ ഡോക്ടർമാരെ യോഗം അഭിനന്ദിച്ചു. 24 മണിക്കൂർ പൊതുജനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ബന്ധപ്പെടാനായി 7907163709, 7306283676 എന്ന മൊബൈൽ നമ്പരും 8075800733 എന്ന വാട്സ്ആപ്പ് നമ്പരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |