പത്തനംതിട്ട: പത്തനംതിട്ടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറയാൻ കാരണം കൊവിഡ് വ്യാപനം തീവ്രമല്ലാത്തതുകൊണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ 8.71 ശതമാനമായിരുന്നു ടി.പി.ആർ. രോഗികളുടെ എണ്ണം 1202. രണ്ടാം തരംഗത്തിൽ ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നത് നാല് ദിവസങ്ങളിലാണ്.
റാന്നി ഐത്തലയിൽ ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച ആദ്യ തരംഗത്തിൽ തന്നെ ജില്ലയിൽ പരിശോധന കൂട്ടിയിരുന്നു. പോസിറ്റീവ് കേസുകളെ തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞു. രോഗികളെ ക്വാറന്റൈൻ ചെയ്യുകയും നിയന്ത്രണം ശക്തിപ്പെടുത്തുകയും ചെയ്തു.
വിവിധ രോഗങ്ങളുമായി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരിൽ ആന്റിജൻ പരിശോധന നടത്തുന്നുണ്ട്. ഒരു സ്ഥലത്ത് ഒരു ദിവസം 25 പേർക്ക് രോഗം സ്ഥിരീകരിച്ചാൽ ആ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഇന്നലെവരെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആന്റിജൻ ടെസ്റ്റ് കിറ്റിന്റെ കുറവ് ജില്ലയിലുണ്ട്. അതിനിടെ വാക്സിൻ തീർന്നത് പ്രതിസന്ധി സൃഷ്ടിച്ചു.
അതിതീവ്ര വൈറസ്: സാദ്ധ്യത തള്ളാനാവില്ല
ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് ജില്ലയിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ വൈറസ് പടരാനുള്ള സാദ്ധ്യത തള്ളാനാവില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മുംബയ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്ക് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തിയവരിൽ അതിതീവ്ര വൈറസ് കണ്ടെത്താനായില്ല.
'ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനകളുടെ എണ്ണം കൂട്ടും. മറ്റ് രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്".
- ഡോ. എബി സുഷൻ, ദേശീയ ആരോഗ്യ മിഷൻ, ജില്ലാ പ്രോഗ്രാം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |