കൊച്ചി: ചെല്ലാനത്തെ പത്താംക്ളാസുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ പരീക്ഷയുടെ തിരക്കൊഴിഞ്ഞപ്പോൾ രാഷ്ട്രപതിക്ക് വീണ്ടും കത്തെഴുതാനുള്ള ഒരുക്കത്തിലാണ്. കടലാക്രമണത്തിൽ നിന്ന് ചെല്ലാനത്തെ രക്ഷിക്കണമെന്ന അപേക്ഷയുമായി ഒൻപതു മാസം മുമ്പ് എഡ്ഗർ അയച്ച കത്തിനെ തുടർന്ന്, പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ നിർദ്ദേശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള ഗവർണർക്ക് കത്തയയ്‌ക്കുകയും, ചീഫ് സെക്രട്ടറി ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. എഡ്ഗർ വീണ്ടും എഴുതാതെ എന്തു ചെയ്യും!
ചെല്ലാനത്ത് കടൽഭിത്തി കെട്ടണമെന്ന ആവശ്യവുമായി 2020 ജൂലായിലാണ് എഡ്ഗർ സെബാസ്റ്റ്യൻ രാഷ്ട്രപതിക്ക് കത്തെഴുതിയത്. രാഷ്ട്രപതി ഇടപെട്ടിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല. ഒൻപതു മാസങ്ങൾക്കു ശേഷം ഇറിഗേഷൻ വകുപ്പിൽ നിന്ന് ഒരു കത്തു കിട്ടിയതു പോലും, എന്തു നടപടി സ്വീകരിച്ചെന്ന് രാഷ്ട്രപതി ഭവനിൽ നിന്ന് വീണ്ടും അന്വേഷണം വന്നപ്പോഴാണെന്ന് എഡ്ഗറിന്റെ പിതാവും കെയർ ചെല്ലാനം സെക്രട്ടറിയുമായ ജിൻസൺ വെളുത്ത മണ്ണങ്കൽ പറഞ്ഞു.
ചെല്ലാനത്തെ 30 വീടുകൾ അപകട ഭീഷണിയിലാണ്. എസ്റ്റിമേറ്റുകൾ തയ്യാറാക്കുക മാത്രമാണ് ഇറിഗേഷൻ വിഭാഗം ചെയ്തത്. ഇനി പുതിയ സർക്കാർ അധികാരത്തിൽ വന്ന് നടപടി തുടങ്ങുമ്പോഴേക്കും മൺസൂൺ കഴിഞ്ഞിരിക്കും. മേയ് മാസം വരാനിരിക്കുന്ന ശക്തമായ കടലാക്രമണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ തീയാണ്. 15 കോടിയുടെ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടും നടപ്പിലാക്കിയില്ലെന്നും ജിൻസൺ പറയുന്നു.
കത്തിൽ പദ്ധതി മാത്രം
മാനാശേരി സെക്ഷൻ ഇറിഗേഷൻ അസി. എൻജിനിയറുടെ കത്തിൽ പദ്ധതികളെക്കുറിച്ചുള്ള വാചകമടി മാത്രം. "ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ തീരത്ത് കടൽഭിത്തിയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും നിർമാണ പ്രവൃത്തികൾക്കും എസ്റ്റിമേറ്റുകൾ സമർപ്പിച്ചിട്ടുണ്ട്. കടൽക്ഷോഭം മുന്നിൽക്കണ്ട് പ്രതിരോധിക്കാൻ ജിയോ ബാഗുകൾ കൊണ്ടുള്ള താൽക്കാലിക സംരക്ഷണ കടൽഭിത്തിനിർമാണത്തിനും എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്," കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |