കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് ഇ ഡിയോട് വിചാരണ കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണ് ഉളളതെന്നും മറ്റ് തെളിവുകൾ എവിടെയെന്നുമായിരുന്നു കോടതിയുടെ ചോദ്യം. ഇരുപത്തിയൊന്ന് തവണ പ്രതികൾ സ്വർണം കടത്തിയെന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുളളതെന്നും കോടതി വ്യക്തമാക്കി.
പ്രതികൾക്ക് എതിരായ മറ്റുതെളിവുകളെ കുറിച്ചും കോടതി ഇ ഡിയോട് ചോദിച്ചു. സന്ദീപ്, സരിത്ത് എന്നിവരുടെ ജാമ്യഉത്തരവിൽ ആണ് പരാമർശം. സന്ദീപ് നായർ, സരിത്ത് എന്നിവർക്ക് ഇന്നലെയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വർഷം ജൂലായ് 22നായിരുന്നു സ്വർണക്കടത്ത് കേസിലെ കളളപ്പണ ഇടപാടിൽ എൻഫോഴ്സ്‌മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. കേസിൽ കൂട്ടു പ്രതികളായ സ്വപ്‌ന സുരേഷ്, എം ശിവശങ്കർ എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സന്ദീപ് അടക്കമുളള പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസ് കേസിൽ കൊഫെപോസ ചുമത്തപ്പെട്ടതിനാൽ ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |