കോട്ടയം: കറുകച്ചാലിലെ ബസ് ജീവനക്കാരൻ രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരായ വിഷ്‌ണു, സുനീഷ് എന്നിവർ അറസ്റ്റിലായി. രാഹുലിനെ ഇരുവരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് അറസ്റ്റ്.
പ്രതികൾ ഇരുവരും ബസ് കണ്ടക്‌ടർമാരാണ്. ടിക്കറ്റ് മെഷീൻ കൊണ്ട് തലയ്‌ക്ക് അടിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയാക്കി മാറ്റാനും പ്രതികൾ ശ്രമിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് വീടിന് സമീപമുളള റോഡിൽ സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ തകരാർ പരിഹരിക്കാൻ കാറിനടിയിൽ കയറിയ രാഹുൽ പുറത്തിറങ്ങാനാകാതെ വാഹനത്തിനിടയിൽ പെടുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ രാഹുലിന്റേത് അപകട മരണമല്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
വെളളിയാഴ്‌ച രാത്രി ഏഴര കഴിഞ്ഞ് സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിൻ പങ്കെടുത്ത് ഉടൻ മടങ്ങി വരുമെന്ന് ഭാര്യയെ ഫോണിൽ വിളിച്ച് രാഹുൽ പറഞ്ഞിരുന്നു. ഏറെ വൈകിയും വരാതിരുന്നതോടെ രാത്രി പത്തരയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോൾ സുഹൃത്തുക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന സംഭാഷണം കേട്ടു. പിന്നീട് വിളിച്ചപ്പോഴൊന്നും രാഹുൽ ഫോൺ എടുത്തില്ല. അടുത്തദിവസം രാവിലെ പൊലീസ് മരണവിവരം അറിയിച്ചതോടെയാണ് ഭാര്യ ഉൾപ്പടെയുളളവർ ഇക്കാര്യം അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |