കേന്ദ്ര സർക്കാർ കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന വിധത്തെ വിമർശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. കേന്ദ്രത്തിന്റെ വാക്സിൻ നയം വാക്സിൻ നിർമാതാക്കൾക്ക് വൻ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും ലാഭമുണ്ടാക്കാനുള്ള അവസരമായി കേന്ദ്രം ഈ പ്രതിസന്ധിയെ കാണാൻ പാടില്ലെന്നും മന്ത്രി വിമർശിച്ചു.
'ഹിന്ദു ബിസിനസ് ലൈനി'ന് നൽകിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി കേന്ദ്രത്തിനെതിരെ ഇക്കാര്യങ്ങൾ പറഞ്ഞത്. സ്വന്തം സംവിധാനങ്ങൾ പ്രകാരം വാക്സിൻ നൽകാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി മരുന്ന് കമ്പനികളുമായി വിലപേശലുകൾ നടത്താൻ സാധിക്കുകയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് കേന്ദ്രം ആവശ്യമായ വാക്സിൻ നൽകണം. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനുമാണ് മുൻഗണന നൽകേണ്ടത്. കേരളം ഒരു ശതമാനം പോലും വാക്സിൻ പാഴാക്കാത്ത സംസ്ഥാനമാണ്. വാക്സിൻ വിതരണം അപര്യാപ്തമാണ്. വാക്സിൻ നൽകുന്ന കാര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം.
ആവശ്യമുള്ള വാക്സിൻ ലഭിക്കുകയാണെങ്കിൽ ഒരു മാസം കൊണ്ടുതന്നെ കൊവിഡിന്റെ രണ്ടാം തരംഗത്തെ വരുതിയിൽ കൊണ്ടുവരാൻ കേരളത്തിന് സാധിക്കും. അക്കാര്യത്തിൽ സർക്കാരിന് ആത്മവിശ്വാസമുണ്ട്. മറ്റ് രാജ്യങ്ങളുടെ ആരോഗ്യസംവിധാനത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ ക്യൂബ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, യു.കെ എന്നിവയെയാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.
സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് മികച്ച ആരോഗ്യസംവിധാനങ്ങൾ ഉള്ളതെന്നും യു.കെയും ഇക്കാര്യത്തിൽ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ക്യൂബയുടെ ആരോഗ്യ സംവിധാനങ്ങളും മികച്ച മാതൃകയാണെന്ന് കെകെ ശൈലജ ചൂണ്ടിക്കാട്ടി. ക്യൂബ ആരോഗ്യ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ ഇന്ത്യ ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഈ മേഖലയിലെ നിക്ഷേപം 10 ശതമാനത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും അക്കാര്യത്തിൽ വൈകാൻ പാടില്ളെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇടതുപക്ഷമാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ദേശസാത്കരിച്ചേനെ എന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം മീറ്റിംഗുകൾ വിളിച്ച് കൊവിഡ് വിവരങ്ങൾ മാത്രമാണ് കൈമാറിയതെന്നും വാക്സിൻ വിതരണം സംബന്ധിച്ച് ഉറപ്പുകളൊന്നും നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയ്ക്ക് മേൽ കേന്ദ്ര സർക്കാരിന് നിയന്ത്രണങ്ങൾ വേണമെന്നും ദരിദ്രർക്കും സമ്പന്നർക്കും ഒരേ നിലയിലുള്ള ചികിത്സാസംവിധാനങ്ങൾ ലഭ്യമാക്കാൻ അത് സഹായകമാകും എന്നും മന്ത്രി പറഞ്ഞു. കേന്ദ്രം മുതലാളിത്ത പ്രത്യയശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്.
എന്നാൽ ആ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ടുതന്നെ പൊതുആരോഗ്യ സംവിധാനത്തെ നല്ല നിലയിലേക്ക് എത്തിക്കാൻ കേന്ദ്രത്തിന് കഴിയേണ്ടതാണ്. ദരിദ്രരും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെയും സ്വകാര്യ ആരോഗ്യ ആരോഗ്യ പരിപാലന മേഖലയിലുള്ളവർ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ ആ മേഖലയിൽ കേന്ദ്രം നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.
content highlight: kk shailaja teacher criticises modi govt on its covid vaccine policy and health infrastructure.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |