കണ്ണൂർ: അഞ്ഞൂറു വർഷവും പത്തു തലമുറകളും - ഉരുനിർമ്മാണത്തിൽ തളങ്കര കുടുംബത്തിന്റെ പെരുമയുടെ പാരമ്പര്യം കടലുപോലെ. പത്താം തലമുറയിലെ ഈ പൈതൃകത്തിന്റെ സുൽത്താനായ ഡോ. തളങ്കര അബ്ദുൾ ഹക്കീം യാത്രയായത് മലബാറിലെ ഉരുവ്യവസായത്തിന്റെ പെരുമ ബാക്കിയാക്കിയാണ്. കഴിഞ്ഞദിവസം ദുബായിൽ കൊവിഡാനന്തര ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
അഴീക്കലിലെ സുൽക്ക യാർഡിലാണ് 200 അടി നീളവും 50 അടി വീതിയും 12 അടി ഉയരവുമുള്ള രാജകീയ യാനങ്ങൾ നിർമ്മിച്ചിരുന്നത്. ചരക്ക് കടത്താനുള്ള മറ്റൊരു ഉരു പണിപ്പുരയിലുമായിരുന്നു. ഹക്കീമിന്റെയും നൂറോളം ജോലിക്കാരുടെയും മൂന്നു വർഷത്തെ അദ്ധ്വാനഫലമാണ് നൗകകൾ. 2015ൽ ഒരു ഷോയിൽ ഏറ്റവും മികച്ച ഉരുവിനു ഖത്തർ ഷേക്കിൽ നിന്ന് പുരസ്‌കാരം നേടിയിരുന്നു.
ഫ്രാൻസും നെതർലൻഡ്സും കഴിഞ്ഞാൽ ഉല്ലാസനൗക നിർമ്മാണത്തിൽ മൂന്നാം സ്ഥാനം ഇന്ത്യയ്‌ക്കാണ്. റഷ്യയിലെ മറൈൻ കമ്പനിക്കുവേണ്ടി ഹക്കിം നിർമ്മിച്ച നൗക ലോകശ്രദ്ധ നേടിയിരുന്നു. കേരളത്തിന് ആഗോള കീർത്തി നൽകിയിട്ടും സർക്കാർ സഹായിക്കാത്തതിനാൽ നിരാശനായിരുന്നു ഹക്കിം. യൂറോപ്യൻ രാജ്യങ്ങളിൽ ഉരുനിർമ്മാണത്തിന് സാമ്പത്തിക സഹായമുണ്ട്.
ബേപ്പൂരിലെ മിക്ക ഉരുനിർമ്മാതാക്കളും ഗുജറാത്തിലും മറ്റും നിർമ്മാണ കേന്ദ്രം തുടങ്ങിയപ്പോഴും ഹക്കിം പോകാതിരുന്നത് ഈ വ്യവസായം കേരളത്തിൽ നിലനിൽക്കണമെന്ന നിർബന്ധത്തിലായിരുന്നു.
കുടുംബസമേതം ദുബായിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം ദുബായിൽ തന്നെ കബറടക്കി. പരേതനായ കാസർകോട്ടെ തളങ്കര അബ്ദുള്ളക്കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.
കലട്ര ജമീല, റസീന എന്നിവർ ഭാര്യമാരാണ്. നാസിഫ, നീമ, സുഹൈൽ, പരേതയായ സുഹാന എന്നിവർ മക്കളും നിസാർ, അൻവർ എന്നിവർ മരുമക്കളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |