കണ്ണൂർ: മന്ത്രി ഇ.പി. ജയരാജന്റെ മകൻ ചെയർമാനായ കമ്പനി നിർമ്മിച്ച ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരൻ പങ്കെടുത്തത് വിവാദമായി. നേതൃത്വത്തോട് ആലോചിക്കാതെ പങ്കെടുത്ത ദിവാകരനെതിരെ കെ.പി.സി.സിക്ക് പരാതി നൽകാനാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ തീരുമാനം. വോട്ടെണ്ണൽ കഴിഞ്ഞ ശേഷം തുടർ നടപടിയുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജെയിംസ് മാത്യു എം.എൽ.എ, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ തുടങ്ങി സി.പി.എം നേതാക്കളും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.
ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പാറയിൽ സാജന്റെ റിസോർട്ടിന് സമീപം മൊറാഴയിൽ കുന്നിടിച്ച് നിരത്തി നിർമ്മിച്ചതാണ് ഈ റിസോർട്ട്. ഇതിന്റെ നിർമ്മാണ സമയത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വനം പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്നായിരുന്നു പരിഷത്തിന്റെ പരാതി.
ആയുർവേദ റിസോർട്ടും ആശുപത്രിയുമാണ് കമ്പനിയുടെ പ്രോജക്ട്. ജയരാജന്റെ മകനൊപ്പം വൻ വ്യവസായികളും കമ്പനിയിലുണ്ട്. കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. നിർമ്മാണാനുമതി നൽകിയ ആന്തൂർ നഗരസഭ ഭരിക്കുന്നത് സി.പി.എമ്മാണ്.
ഇ.പി. ജയരാജന്റെ മകൻ ജയ്സണും വ്യവസായിയായ കളത്തിൽ പാറയിൽ രമേഷ്‌കുമാറും ചേർന്നാണ് കമ്പനി രൂപീകരിച്ചത്. ജയരാജന്റെ മകൻ ചെയർമാനും രമേഷ്‌കുമാർ മാനേജിംഗ് ഡയറക്ടറുമാണെന്ന് കമ്പനിയുടെ മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ വ്യക്തമാക്കുന്നു. 25 ലക്ഷം രൂപയുടെ 2500 ഷെയറുകളാണ് ജയരാജന്റെ മകനുള്ളത്. ഏഴു പേരാണ് കമ്പനി ഡയറക്ടർമാർ. കണ്ണൂരിലെ പ്രമുഖവ്യവസായി കാദിരി ഗ്രൂപ്പും ഡയറക്ടർമാരിലൊരാളാണ്.
'ഞാൻ ചെയർമാനായ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിക്ക് 25 കോടി മുതൽ മുടക്കിൽ നിർമ്മിച്ച കെട്ടിടത്തിന്റെ കരാറുകാരനായ കെ.പി. രമേശ്കുമാർ ഈ കമ്പനിയുടെ മാനേജിംഗ് പാർടണറാണ്. അദ്ദേഹം ക്ഷണിച്ചതിനാലാണ് പോയത്. എന്റെ സാന്നിദ്ധ്യം വിവാദമാക്കുന്നതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ട്".
- മമ്പറം ദിവാകരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |