കോട്ടയം: ഇടതു മുന്നണിയിലും യു.ഡി.എഫിലും ഘടകകക്ഷികളായ കേരളകോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം നിലനിൽപ്പിന്റെ പോരാട്ടം കൂടിയായി. ഏതു വിഭാഗത്തിന് കൂടുതൽ സീറ്റ് ലഭിച്ചാലും അത് രാഷ്ടീയ വിജയം മാത്രമല്ല യഥാർത്ഥ കേരളാകോൺഗ്രസായുള്ള അംഗീകരിക്കൽകൂടിയാവും.
ജോസ് വിഭാഗം 12 സീറ്റിലും ജോസഫ് 10 സീറ്റിലുമാണ് മത്സരിച്ചത്. മദ്ധ്യ കേരളത്തിൽ ഇടതു മുന്നണി വിജയപ്രതീക്ഷ പുലർത്തുന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ കാണിച്ച ജോസിന്റെ ശക്തിയിൽ വിശ്വസിച്ചാണ്. സി.പി.എം, സി.പി.ഐ കക്ഷികളുടെ സീറ്റ് എടുത്താണ് ജോസിന് 12 സീറ്റ് നൽകിയത്. തുടർഭരണം നഷ്ടപ്പെടുകയോ ജോസിന് സീറ്റ് കുറയുകയോ ചെയ്താൽ സി.പി.ഐ ജോസിന്റെ അപ്രമാദിത്വം അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇടതു മുന്നണിയിൽ അത് അസ്വാരസ്യങ്ങൾക്ക് വരെ വഴി തെളിക്കാം. കോട്ടയത്ത് 9ൽ അഞ്ച് സീറ്റ് ജോസിന് നൽകിയിട്ട് സി.പി.എം മൂന്നു സീറ്റിലും സി.പി.ഐ ഒരു സീറ്റിലും ഒതുങ്ങേണ്ടിവന്നു. ഇവിടെ കരുത്ത് തെളിയിക്കേണ്ടത് ജോസിന്റെ പ്രസ്റ്റീജായ് മാറുകയാണ്. കടുത്ത മത്സരം നടന്ന പാലാ സീറ്റിൽ യു.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുകയാണ്. ഇവിടെ മാണി സി. കാപ്പൻ ജയിച്ചാൽ അത് കെ.എം.മാണിയുടെ പിന്തുടർച്ച അവകാശപ്പെടുന്ന ജോസിന്റെ രാഷ്ടീയ ഭാവിക്ക് തിരിച്ചടിയാകും. യു.ഡി.എഫ് നൽകിയ രാജ്യസഭാ സീറ്റ് രാജിവച്ച് ഇടതു മുന്നണിയിലേക്ക് പോയ ജോസ് ജന്മനാട്ടിൽ പരാജയപ്പെട്ടാൽ യു.ഡി.എഫ് അത് രാഷ്ടീയ വിജയമാക്കി ചിത്രീകരിക്കും. ഇടതു മുന്നണിയിലേക്കുള്ള മാറ്റം കേരളകോൺഗ്രസ് അണികൾ അംഗീകരിച്ചില്ലെന്നതിന്റെ തെളിവാകും. അട്ടിമറി ജയത്തിലൂടെ അരനൂറ്റാണ്ടിനു ശേഷം പാലാ സീറ്റ് ഇടതുമുന്നണിക്ക് നേടിക്കൊടുത്ത കാപ്പന് സീറ്റ് നിഷേധിച്ചത് വോട്ടർമാർ അംഗീകരിച്ചില്ലെന്നു വരുന്നതിന്റെ പേരുദോഷം ഏറെ കേൾക്കേണ്ടിവരിക പാലാ സീറ്റ് കാപ്പന് നൽകാതിരുന്ന സി.പി.എം നേതൃത്വവുമായിരിക്കും.
യു.ഡി.എഫ് ഘടകകക്ഷിയായ് മത്സരിക്കുന്ന ജോസഫ് വിഭാഗത്തിന് ജോസിലും കൂടുതൽ സീറ്റ് കിട്ടിയാൽ യു.ഡി.എഫിൽ കൂടുതൽ വില പേശാനുള്ള അവസരമാകും. ചിഹ്നവും പേരും നഷ്ടപ്പെട്ട മാനക്കേടിൽ നിന്നുള്ള തിരിച്ചുവരവുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |