പൂനെ: പൂനെ ആസ്ഥാനമായുള്ള പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ബജാജ് ഓട്ടോയുടെ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ചെയർമാൻ സ്ഥാനങ്ങൾ രാഹുൽ ബജാജ് രാജിവച്ചു. രാജി ഇന്ന് പ്രാബല്യത്തിൽ വരും. നാളെ മുതൽ അഞ്ചുവർഷത്തേക്ക് അദ്ദേഹം കമ്പനിയുടെ ചെയർമാൻ-എമിരറ്റസ് ആയി തുടരുമെന്ന് ബജാജ് ഓട്ടോ വ്യക്തമാക്കി. 83കാരനായ രാഹുൽ, പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് രാജിവച്ചതെന്ന് അറിയുന്നു.
നോൺ-എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ നീരജ് ബജാജ്, ചെയർമാനായി നാളെ ചുമതലയേൽക്കും. 1965ൽ രാഹുൽ ബജാജ്, ബജാജ് ഗ്രൂപ്പ് ബിസിനസിന്റെ ചുമതലയേൽക്കുമ്പോൾ ടൂവീലർ വില്പനയിൽ നിന്നുള്ള 7.2 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. അദ്ദേഹത്തിന് കീഴിൽ ഇന്ത്യയിലും വിദേശത്തും ടൂ, ത്രീ വീലറുകളിൽ മുൻനിര വാഹന ബ്രാൻഡായി മാറിയ ബജാജ് ഓട്ടോയ്ക്ക് ഇപ്പോൾ വിറ്റുവരവ് 12,000 കോടി രൂപയാണ്. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകനാണ് രാഹുൽ ബജാജ്. ഇന്നലെ പുറത്തുവന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ ബജാജ് ഓട്ടോ, 15 ശതമാനം വളർച്ചയോടെ 1,551 കോടി രൂപ ലാഭം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |