കൊല്ലങ്കോട്: മദ്ധ്യവയസ്കനെ മൂന്നംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കൊല്ലങ്കോട് പണിക്കത്ത് വീട്ടിൽ രാമചന്ദ്ര മന്നാടിയാരുടെ മകൻ രാജേന്ദ്രനാണ് (54)നാണ് കൊല്ലപ്പെട്ടത്. സ്വർത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അയിലൂർ തിരുവഴിയാട് സ്വദേശി മണികണ്ഠൻ (53)നെ കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളായ ബാബു കടമ്പടി, കുമാരൻ എന്നിവർക്കായി അന്വേഷണം ഉർജിതപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
നെന്മേനി മണികുണ്ഠം കളത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. കുടുംബ സ്വത്ത് സംബന്ധിച്ച് രാജേന്ദ്രനും സഹോദരനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. മണികുണ്ഠത്തിന് സമീപത്തെ നാലരയേക്കർ കൃഷിയിടം സംബന്ധിച്ചായിരുന്നു തർക്കം. ഇന്നലെ ഉച്ചയ്ക്ക് രാജേന്ദ്രൻ നെന്മേനിയിലെ ഫാം ഹൗസിലേക്ക് ഇതുവഴി പോകുന്നതിതിനിടെ തർക്കഭൂമിയിലേക്ക് വാഹനം ഇറക്കിയതാണ് പ്രകോപനത്തിന് കാരണം. പാടത്തിന് സമീപം സഹോദരന്റെ ഉടമസ്ഥതയിലുള്ള കുളം മീൻവളർത്താൻ ലീസിനു നൽകിയിരുന്നു. ഇവിടെ കാവലിരുന്ന ബാബുവും സംഘവുമാണ് രാജേന്ദ്രനെ ആക്രമിച്ചത്. നാട്ടുകാർ ഇയാളെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ചോര വാർന്നൊഴുകിയാവാം മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രാജേന്ദ്രൻ ബാംഗ്ലൂരിൽ ഇന്റീരിയർ ഡിസൈനിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. അമ്മ: സരോജിനി. ഭാര്യ: ഷൈലജ. മക്കൾ: ശ്രേയ, റിജുള. കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ. ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ചിറ്റൂർ ഡിവൈ.എസ്.പി കെ.സി.സേതു, കൊല്ലങ്കോട് എസ്.എച്ച്.ഒ കെ.സുമിത്ത് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |