പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാൻ ഡി.എം.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മറ്റു രോഗികളെ അവിടെ നിന്ന് മാറ്റുന്നതടക്കമുള്ള ജോലികൾ
ആരംഭിച്ചതായും അധികൃതർ പറഞ്ഞു. ഇവ പൂർത്തിയായ ശേഷം അടുത്ത ആഴ്ചയോടെ ജില്ലാ കളക്ടർ ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി ഉത്തരവിറക്കും. ആശുപത്രിയിലെ രോഗികളെയും ഒ.പിയും പാലക്കാട് മെഡിക്കൽ കോളേജ്, ആലത്തൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രികൾ, എലപ്പുള്ളി ആശുപത്രി എന്നിവിടങ്ങളിലേക്ക് ക്രമീകരിക്കാനാണ് ധാരണയായിരിക്കുന്നത്. ഇവിടങ്ങളിൽ അടിയന്തരമായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കും. മെഡിക്കൽ കോളേജിൽ കൂടുതൽ കിടക്കകളും ക്രമീകരിക്കും. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, മാനസിക ആരോഗ്യകേന്ദ്രം എന്നിവയെ ജില്ലാ ആശുപത്രിയിൽ നിലനിർത്തും. ഇവയെ പ്രത്യേക ബ്ലോക്കാക്കി മാറ്റി, മറ്റ് സ്ഥലങ്ങളെല്ലാം കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കും.
ജില്ലയിൽ കൊവിഡ് രോഗികൾ ക്രമാതീതാമായി കൂടുകയാണ്. 2500നടുത്ത് പ്രതിദിന രോഗികൾ ആയതോടെയാണ് ഇത്തരമൊരു തീരുമാനം. ചികിത്സാ വിഭാഗങ്ങൾ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമ്പോൾ നിരവധി പ്രായോഗികൾ ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ, കൊവിഡ് രോഗികളെയും മറ്റു രോഗികളെയും ഒന്നിച്ച് ഒരിടത്ത് ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സാ വിഭാഗങ്ങൾ മാറ്റുമ്പോൾ ബന്ധപ്പെട്ട ഡോക്ടർമാരെ കൂടി അവിടേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു. ഒ.പി പൂർണമായും മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. നിലവിൽ മെഡിക്കൽ കോളേജ് ഒ.പിയുണ്ടെങ്കിലും ജില്ലാ ആശുപത്രിയിൽ എത്തുന്നതിന്റെ പകുതിപേർ പോലും അവിടെ എത്തുന്നില്ല. ആയതിനാൽ ഒ.പി വിപുലീകരിക്കും. പി.എം.ആർ (ഫിസിക്കൽ മെഡിസിൻ ആന്റ് റീ ഹാബിലിറ്റേഷൻ), ത്വക്ക്, ന്യൂറോളജി, ജനറൽ മെഡിസിൻ, പൾമനോളജി, എ.ആർ.ടി എന്നിവയും മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇ.എൻ.ടി, കണ്ണ്, സർജറി, യൂറോളജി എന്നിവ ആലത്തൂർ താലൂക്ക് ആശുപത്രിയിലും ഓർത്തോ പീഡിക്‌സ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, ദന്തരോഗ വിഭാഗം എലപ്പുള്ളി താലൂക്ക് ആശുപത്രിയിലുമാണ് ക്രമീകരിക്കുകയെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |