കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക ഫുട്ബാളിൽ പ്രത്യേകിച്ച് യൂറോപ്യൻ ഫുട്ബാളിൽ കൊടുങ്കാറ്റായി മാറിയ യൂറോപ്യൻ സൂപ്പർ ലീഗ് (ഇ.എസ്.എൽ) ഫുട്ബാൾ വിടരുംമുന്നേ കൊഴിഞ്ഞ പുഷ്പമായിരിക്കുന്നു. യൂറോപ്പിലെ പ്രബലന്മാരായ 12 ക്ളബുകൾ ചേർന്ന് രൂപം നൽകിയ ലീഗ് ഇവർക്ക് പണമുണ്ടാക്കാൻ മാത്രമുള്ള പരിപാടിയാണെന്ന് വ്യക്തമായതോടെ ഉയർന്ന ശക്തമായ പ്രതിഷേധമാണ് തുടങ്ങും മുന്നേ പൂട്ടിക്കെട്ടാൻ ഇടയാക്കിയത്.
പെരെസിന്റെ ബുദ്ധി
സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസ് ആണ് സൂപ്പർ ലീഗിന്റെ ചെയർമാൻ. 15 സ്ഥാപക ക്ലബ്ബുകളേയും യോഗ്യതാ റൗണ്ട് വഴിയെത്തുന്ന അഞ്ച് സൂപ്പർ ക്ലബ്ബുകളേയും കൂട്ടിച്ചേർത്താണ് സൂപ്പർ ലീഗ് സംഘടിപ്പിക്കാൻ ഒരുങ്ങിയിരുന്നത്. ഹോം ആൻഡ് എവേ രീതിയിൽ മത്സരങ്ങൾ നടത്താനായിരുന്നു പരിപാടി.
എല്ലാ ടീമും സ്വന്തം നാട്ടിലെ ലീഗിൽ വാരാന്ത്യത്തിൽ കളിക്കും. യൂറോപ്യൻ സൂപ്പർ ലീഗിൽ ആഴ്ചയുടെ മധ്യത്തിലും കളിക്കും. ചൊവ്വ, ബുധൻ, വ്യാഴം ദിനങ്ങളിൽ. 10 ടീം വീതമുള്ള 2 ഗ്രൂപ്പുകളാകും. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാകും മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ഏറ്റവും മികച്ച പോയിന്റ് നിലയിലുള്ള 3 ടീമുകൾ വീതം ക്വാർട്ടർ ഫൈനലുകളിലേക്ക് ആദ്യംതന്നെ യോഗ്യത നേടും. അപ്പോൾ 6 ടീമായി. ഓരോ ഗ്രൂപ്പിലെയും നാലും അഞ്ചും സ്ഥാനക്കാർ ദ്വിപാദ പ്ലേ ഓഫ് കളിക്കും.
ആ മത്സരങ്ങളിലെ ജേതാക്കൾകൂടി എത്തുന്നതോടെ ക്വാർട്ടർ ഫൈനൽ ലൈനപ്പാകും. അതിൽനിന്നു സെമിഫൈനൽ ലൈനപ്പും. ദ്വിപാദ നോക്കൗട്ട് സെമി. എല്ലാ വർഷവും മേയിൽ ഫൈനൽ. രണ്ടു ടീമിന്റെയും സ്വന്തം നാട്ടിലാവില്ല ഫൈനൽ. നിഷ്പക്ഷ വേദി.
കാശിന്റെ കളി
യുവേഫ നടത്തുന്ന യൂറോപ്യൻ ലീഗുകളിൽ ഇപ്പോൾ ലഭിക്കുന്ന വരുമാനം എല്ലാവർക്കുമുള്ളതാണ്. അതിന്റെ വിഹിതം ചാമ്പ്യൻമാർക്കും പിന്നാക്കം നിൽക്കുന്ന ക്ലബുകൾക്കും വീതിക്കുന്നു. എല്ലാ രാജ്യങ്ങളിലും ഫുട്ബാൾ വികസനമാണ് ലക്ഷ്യം.
എന്നാൽ പുതിയ ലീഗിൽ സ്ഥാപക അംഗങ്ങളായ ക്ലബുകൾക്ക് അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3.5 ബില്യൺ യൂറോ ലഭിക്കുമെന്നതാണ് ആദ്യ വാഗ്ദാനം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനുള്ള വഴിയാണിത്. ഓരോ വർഷവും വരുമാനം കൂടിക്കൂടി വരും. ആദ്യവർഷങ്ങളിൽത്തന്നെ 10 ബില്യൺ യൂറോയ്ക്കു മേൽ ഓരോ ക്ലബിനും ലഭിക്കുമെന്നാണു പ്രാഥമിക കണക്കുകൂട്ടൽ. സ്ഥാപക അംഗങ്ങളിൽ ഒരു ടീം എല്ലാ കളിയും തോറ്റാലും കിട്ടും 113 മില്യൻ യൂറോ. ചാമ്പ്യൻമാരായാൽ കിട്ടുന്നത് 212 മില്യൻ യൂറോയാണ്.
ചുരുങ്ങുന്ന ഫുട്ബാൾ
യൂറോപ്പിൽ 56 രാജ്യങ്ങൾ പ്രഫഷനൽ ലീഗ് കളിക്കുന്നുണ്ട്. അവരിൽ മൂന്ന് രാജ്യങ്ങൾ- ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ - എന്നിവരാണ് സൂപ്പർ ലീഗിലുണ്ടായിരുന്നത്. മൂന്ന് രാജ്യങ്ങൾ മാത്രമുള്ള കളിയെ എങ്ങനെ യൂറോപ്യൻ സൂപ്പർ ലീഗെന്നു വിളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. വൻകരയിലെ മികച്ച ക്ളബുകളെ ലീഗിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് യുവേഫ ഇപ്പോൾ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും പങ്കെടുപ്പിക്കുന്നത്. ഓരോ രാജ്യത്തിനും അവരുടേതായ ക്വാട്ടയുമുണ്ട്. അതായത് തങ്ങളുടെ ആഭ്യന്തര ലീഗിൽ മുന്നിലെത്തിയാൽ വൻകരയുടെ ലീഗിൽ പ്രതിനിധിയാവാൻ ഓരോ ക്ളബിനും അർഹതയുണ്ട്. പുതിയ ലീഗിൽ അതില്ല.
ഒരു സൂപ്പർ ലീഗ് എന്നു പറയുമ്പോൾ അതിൽ പങ്കെടുക്കാൻ യോഗ്യത സ്വന്തം രാജ്യത്തെ ലീഗിൽ ആദ്യത്തെ നാല് സ്ഥാനങ്ങളിലൊന്നിൽ വരിക എന്നതാണ്. ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്പെയിനിലും അടുത്ത സീസണിൽ ആദ്യ നാലിൽ വരുമെന്ന് ഉറപ്പിച്ചു സൂപ്പർ ലീഗിന് തയ്യാറെടുത്ത ടീമുകളിൽ ഒന്നിനും കഴിയില്ല. പിന്നെങ്ങനെ അവർ കളിക്കുന്ന ലീഗിനെ യൂറോപ്യൻ സൂപ്പർ ലീഗ് എന്നു വിളിക്കുമെന്നും ചോദ്യമുയരുന്നു. യൂറോപ്പിലെ 56 രാജ്യങ്ങളിൽ നിന്ന് ഫുട്ബാൾ മൂന്ന് രാജ്യങ്ങളിലേക്ക് ചുരുക്കപ്പെടുമെന്ന് സാരം.
പ്രതിഷേധമുയർന്നു,
പത്തിമടങ്ങി
മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത വിമർശനവും ആരാധകരുടെ രൂക്ഷമായ പ്രതിഷേധവും ഫിഫ, യുവേഫ അധികൃതരുടെ താക്കീതും കാരണം മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ആഴ്സനൽ, ടോട്ടൻഹാം ഹോട്സ്പർ എന്നീ ക്ളബുകളാണ് ആദ്യം പിന്മാറിയത്. ഇംഗ്ളീഷ് ക്ളബുകൾക്ക് പിന്നാലെ ഇറ്റാലിയൻ ക്ളബുകളായ എ.സി മിലാനും ഇന്റർ മിലാനും പിന്മാറ്റം പ്രഖ്യാപിച്ചതോടെ തൽകാലം പുതിയ ലീഗ് നടത്തുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |