ആലപ്പുഴ: ജനിതകമാറ്റം വന്ന് വൈറസിന് തടയിടാൻ രണ്ട് മാസ്ക് ധരിക്കണമെന്ന് പറയുമ്പോഴും വലിയൊരു വിഭാഗം ഫാഷൻ മാസ്ക്കുകൾക്ക് പിന്നാലെ പായുന്നു. കാഴ്ചയിലെ ഭംഗിക്കപ്പുറം ഗുണം നൽകാത്തവയാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന തുണി മാസ്ക്കുകൾ. സർജിക്കൽ മാസ്ക്കിനൊപ്പം ഗുണമേന്മയുള്ള തുണി മാസ്ക്ക് ധരിക്കുന്നത് വൈറസിന്റെ പ്രവേശനം തടയാൻ സഹായകമാകും എന്നാണ് വിലയിരുത്തൽ.
രോഗവ്യാപനം കൂടുതലുള്ള നഗരപ്രദേശത്തടക്കം ജനങ്ങൾ രണ്ട് മാസ്ക്കുകൾ ഉപയോഗിക്കുന്നതാണ് ഗുണകരം. രണ്ട് സർജിക്കൽ മാസ്കുകളോ രണ്ടു തുണി മാസ്കുകളോ ഒരുമിച്ച് ഉപയോഗിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. കാരണം, ഒന്നിന്റെ കുറവ് പരിഹരിയ്ക്കാൻ വേണ്ടിയാണ് വ്യത്യസ്തമായ മറ്റൊരു മാസ്ക് ഉപയോഗിക്കുന്നത്. ആദ്യം ഒരു സർജിക്കൽ മാസ്ക് മുഖത്ത് ഫിറ്റ് ആവുന്ന രീതിയിൽ ധരിയ്ക്കണം. മൂക്കിനു മുകളിലായി വരുന്ന ഭാഗം നല്ല രീതിയിൽ ടൈറ്റ് ചെയ്ത് വയ്ക്കണം. ഇങ്ങനെ ധരിയ്ക്കുന്ന സമയത്ത് മാസ്കിന്റെ വശങ്ങളിൽ, ചെവിയുടെ സമീപത്തായി വരുന്ന ഇരു ഭാഗങ്ങളിലും ചെറിയ വിടവ് കാണാനാകും. ഈ ചെറിയ വിടവിലൂടെ വൈറസുകൾ ശരീരത്തിലേയ്ക്ക് കടക്കാൻ സാദ്ധ്യത കൂടുതലാണ്. ഈ പഴുത് കൃത്യമായി ഇല്ലാതാക്കാൻ വേണ്ടിയാണ് ഇതിനു മുകളിൽ മറ്റൊരു മാസ്ക് കൂടി ധരിയ്ക്കുന്നത്. ഒരിയ്ക്കലും സർജിക്കൽ മാസ്ക് പുറമെയും തുണി മാസ്ക് ഉൾവശത്തുമായി ഉപയോഗിക്കരുത്. മുഖത്തോട് ചേർന്ന് സർജിക്കൽ മാസ്ക്, അതിനു മുകളിൽ തുണി മാസ്ക് എന്ന രീതിയിലാണ് ധരിക്കേണ്ടത്.
അലക്ഷ്യമായി കൈകാര്യം ചെയ്യരുത്
മെഡിക്കൽ സ്റ്റോറുകളിലടക്കം സർജിക്കൽ മാസ്ക്കുകൾ കടക്കാർ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി പരാതിയുണ്ട്. ഒരു കവറിൽ 50 മുതൽ 100 വരെ മാസ്ക്കുകളുണ്ടാവും. ചില്ലറ വിൽപ്പന നടത്തുമ്പോൾ, അണുനശീകരണം നടത്താത്ത കൈകൾ ഉപയോഗിച്ചാണ് ഇവയിൽ തൊടുന്നത്. പലതരം ആളുകൾ വന്നു പോകുന്ന മെഡിക്കൽ സ്റ്റോറിന്റെ മേശയിൽ വാരിയിട്ടാണ് പലരും മാസ്ക്കുകൾ എണ്ണുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വൈറസ് എളുപ്പത്തിൽ പകരാൻ കാരണമാകുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ കടക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം.
മെച്ചം എൻ 95
ആറ് ലെയറുള്ള എൻ 95 മാസ്ക്കുകളാണ് ഏറ്റവും സുരക്ഷിതം. ഇവ ധരിക്കുമ്പോൾ ഇരട്ട മാസ്ക് ഉപയോഗത്തിന്റെ ആവശ്യമില്ല. സ്ഥിരം രോഗബാധിതരുമായി ഇടപഴകേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർക്കാണ് എൻ 95 അത്യാവശ്യം. മറ്റ് മാസ്ക്കുകളെ അപേക്ഷിച്ച് എൻ 95ന് വില കൂടുതലാണ്. ആറ് ലെയർ മാസ്ക്കിന് വിപണിയിൽ 180 രൂപ വില വരും. ഇതേ മാസ്ക്ക് ജൻ ഔഷധിശാലകളിൽ നാൽപത് രൂപ നിരക്കിൽ ലഭിക്കും.
മാസ്ക്കുകളുടെ വിൽപ്പനയിൽ തട്ടിപ്പ് നടക്കുന്നുണ്ട്. അതിനാൽ ഗുണനിലവാരം ഉറപ്പുള്ളത് മാത്രം ധരിക്കുക. മെഡിക്കൽ ഷോപ്പുകളിലടക്കം ജീവനക്കാർ കൈകൾ അണുവിമുക്തമാക്കിയ ശേഷം വേണം ഉപഭോക്താവിന് മാസ്ക് കൈമാറാൻ
- സി.സനൽ, ഫാർമസിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |