രണ്ട് സുഹൃത്തുക്കൾ പിടിയിൽ
ചങ്ങനാശേരി : കറുകച്ചാലിൽ കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ തോട്ടയ്ക്കാട് സ്വദേശികളായ വിഷ്ണു (26), സുനീഷ് (42) എന്നിവരെ കറുകച്ചാൽ പൊലീസ് അറസ്റ്റു ചെയ്തു. കറുകച്ചാൽ കുമ്പിടി സ്വദേശിയും ചമ്പക്കര ബസിലെ ഡ്രൈവറുമായ ബംഗ്ലാകുന്നിൽ രാഹുൽ (35) നെയാണ് ശനിയാഴ്ച രാവിലെ 6ന് ചമ്പക്കര തൊമ്മച്ചേരി ബാങ്ക്പടി ഇടറോഡിൽ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമെന്ന് കാണിച്ച് രാഹുലിന്റെ പിതാവും ഭാര്യയും പൊലീസിൽ പരാതി നൽകിയിരുന്നു. കാർ കേടായതിനെ തുടർന്ന് നന്നാക്കുന്നതിനായി അടിയിൽ കയറുകയും അപകടം സംഭവിക്കുകയുമായിരുന്നെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ അമർന്ന നിലയിലല്ല വാഹനം കിടന്നത് എന്നത് മരണത്തിൽ ദുരൂഹത ഉയർത്തിയിരുന്നു.കൂടാതെ മൃതദേഹത്തിൽ നിന്ന് നാല് മീറ്ററോളം അകലെയായാണ് ചെരുപ്പ് കണ്ടെത്തിയത്. നിലത്ത് ഉരഞ്ഞ നിലയിൽ രാഹുലിന്റെ വസ്ത്രത്തിൽ പാടുകളുമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രാഹുലിന്റെ തലയ്ക്കുള്ളിൽ ക്ഷതമേറ്റതായി തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഉൗർജിതമാക്കുകയായിരുന്നു. സംശയം തോന്നിയ സുഹൃത്തുക്കളെ നിരീക്ഷിക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ : വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഒരേ കമ്പനിയുടെ രണ്ടു ബസുകളിലെ തൊഴിലാളികളായ മൂവരും സഹപ്രവർത്തകന്റെ വിവാഹ ചടങ്ങിന് നെടുംകുന്നത്തേക്ക് പോയി. ഇവിടെ എത്തിയ ശേഷം ഇവർ മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. രാത്രി 10 ഓടെ വിഷ്ണുവിന്റെ ബൈക്കിൽ മൂവരും ബസ് ഗാരേജിലെത്തി. ഇവിടെ വച്ച് വീണ്ടും തർക്കമുണ്ടായി. രാഹുലും വിഷ്ണുവും സുനീഷും തമ്മിൽ വിവാഹത്തിന് സംഭാവന നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും സുനീഷും വിഷ്ണുവും ചേർന്ന് രാഹുലിനെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. നിലത്തുവീണ രാഹുലിന്റെ നെഞ്ചിൽ വിഷ്ണു ചവിട്ടി. പിന്നീട് മൂവരും വീട്ടിലേക്ക് മടങ്ങി. യാത്രാമദ്ധ്യേ കാർ കേടായതിനെ തുടർന്ന് രാഹുൽ തകരാർ പരിഹരിക്കുന്നതിനായി വാഹനത്തിന്റെ അടിയിൽ കയറുകയും ശരീരത്ത് ഏറ്റ പരിക്കിന്റെ കാഠിന്യത്തിൽ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവസമയത്ത് രാത്രിയിൽ ഭാര്യ ശ്രീവിദ്യ ഫോൺ വിളിച്ചെങ്കിലും രാഹുൽ എടുത്തെങ്കിലും സംസാരിച്ചില്ല. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |