തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് മാളുകളും പൊതു മാർക്കറ്റുകളും അടച്ചും അവശ്യ സർവീസ് ഒഴികെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി നൽകിയും മേയ് 4 മുതൽ 9 വരെ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദ ഉത്തരവ് ഉടനിറക്കും.
നാളെയും ഞായറും വാരാന്ത്യ ലോക്ക് ഡൗണാണ്. തുടർന്ന് തിങ്കളൊഴികെ, അടുത്ത ഞായർ വരെ വീണ്ടും ലോക്ക് ഡൗണിന് സമാനമാകും. ഈ ദിവസങ്ങളിൽ ജനങ്ങളുടെ സഞ്ചാരം പരമാവധി നിയന്ത്രിക്കുകയാണ് ലക്ഷ്യം. അനുവദിക്കുന്ന കടകൾക്കു മാത്രം തുറക്കാം. അവിടെ നിന്ന് പാഴ്സൽ മാത്രം. ഇത് പഞ്ചായത്ത് വാർഡ് സമിതികളും വോളന്റിയർമാരും വീടുകളിലെത്തിക്കും. വേണ്ട സാധനങ്ങൾ വാട്ട്സ്ആപ്പ് മെസേജായോ ഫോണിലൂടെയോ അറിയിക്കണം. ഈ ദിവസങ്ങളിൽ ജനങ്ങൾ സ്വയം ലോക്ക്ഡൗണിന് (സെൽഫ് ലോക്ക് ഡൗൺ) തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഒാഫീസുകളിൽ ഏതെല്ലാം തുറക്കാം തുടങ്ങിയ കാര്യങ്ങൾ ഉത്തരവിൽ വ്യക്തമാക്കും. ഇൗ ദിവസങ്ങളിലെ സ്ഥിതി വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തീരുമാനിക്കും. ദുരന്തനിവാരണ നിയന്ത്രണ നിയമം ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ അതിനും നിർദ്ദേശം നൽകി. ഇതോടെ ചരക്ക് ഗതാഗതം,നിർമ്മാണമേഖല എന്നിവയ്ക്ക് ഒഴിവു നൽകിയുള്ള ലോക്ക് ഡൗൺ സമാന സാഹചര്യം സംസ്ഥാനത്തുണ്ടാകും.
ഷൂട്ടിംഗുകൾ നിറുത്തി വയ്ക്കണം
സാമൂഹിക അകലം പാലിച്ച് നടത്താൻ കഴിയാത്ത പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുകൊണ്ടു തന്നെ സീരിയൽ, സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ചിത്രീകരണങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കണം.
മറ്റു നിർദ്ദേശങ്ങൾ
പച്ചക്കറി, മീൻ ചന്തകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലം പാലിക്കണം. രണ്ട് മാസ്‌കും കൈയുറയും വേണം
സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതിന് കച്ചവടക്കാർ മുന്തിയ പരിഗണന നൽകണം
മാർക്കറ്റിലെ തിരക്കു കുറയ്ക്കുന്നതിന് പൊലീസ് മാർക്കറ്റ് കമ്മിറ്റികളുടെ സേവനം തേടണം
ബാങ്കുകൾ രണ്ടു മണിക്കു തന്നെ നിർബന്ധമായും പ്രവർത്തനം അവസാനിപ്പിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |