തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ വോട്ടെടുപ്പിന് ശേഷം ഫലപ്രഖ്യാപനമെത്തും മുമ്പ് വിട വാങ്ങിയ സ്ഥാനാർത്ഥികളിൽ രണ്ടാമനാണ് ഇന്നലെ അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി. പ്രകാശ്.
മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന പ്രകാശ് കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയാണ്.
പ്രകാശിന്റെ സ്ഥാനാർത്ഥിത്വം ഇത്തവണ നിലമ്പൂരിൽ മത്സരം കടുപ്പിച്ചിരുന്നു. സിറ്റിംഗ് എം.എൽ.എ പി.വി. അൻവറിന് കനത്ത വെല്ലുവിളി ഉയർത്തിയാണ് പ്രകാശ് മത്സരരംഗത്ത് നിലയുറപ്പിച്ചത്.
1996ൽ പുനലൂരിൽ മത്സരിച്ച മുതിർന്ന സി.പി.ഐ നേതാവ് പി.കെ. ശ്രീനിവാസനാണ് ഇതിന് മുമ്പ് ഇത്തരത്തിൽ വിട വാങ്ങിയ പ്രമുഖൻ. വോട്ടെടുപ്പ് പൂർത്തിയാക്കിയശേഷം വോട്ടെണ്ണും മുമ്പ് അദ്ദേഹം വിട വാങ്ങി. വോട്ടെണ്ണിയപ്പോൾ അദ്ദേഹം വിജയിച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മകൻ പി.എസ്. സുപാൽ വിജയിച്ചു.
1991ൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന് വോട്ടെടുപ്പ് വരെയും കാത്തുനിൽക്കാനായില്ല. ഉച്ച കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ നിന്ന് അതിരമ്പുഴയിലേക്കുള്ള വാഹനപര്യടനത്തിനിടെയാണ് ഇടിമിന്നലേറ്റത്. അന്ന് പാർലമെന്റ് തിരഞ്ഞെടുപ്പും ഒരുമിച്ച് നടന്നിരുന്നു. കോട്ടയം മണ്ഡലത്തിൽ മത്സരിച്ചത് രമേശ് ചെന്നിത്തല. ഇരുവരും ഒരുമിച്ചായിരുന്നു വാഹനപര്യടനം. ഇടിമിന്നലിൽ പരിക്കുകളോടെ ചെന്നിത്തല മെഡിക്കൽ കോളേജ് ആശുപത്രിയിലായി. ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചു. ഉപതിരഞ്ഞെടുപ്പിൽ ബാബുവിന്റെ സഹോദരൻ തോമസ് ചാഴികാടൻ മത്സരിച്ച് വിജയിച്ചു. നിലമ്പൂരിൽ ഞായറാഴ്ച വോട്ടെണ്ണുമ്പോൾ പ്രകാശ് വിജയിച്ചാൽ, ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |