മെഡി. കോളേജിലും ജില്ലാ ആശുപത്രിയിലും ഒരുക്കങ്ങൾ
കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും വീണ്ടും സമ്പൂർണ കൊവിഡ് സെന്ററാക്കും. ഇതിനുള്ള ഒരുക്കൾ ആരംഭിക്കാൻ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസിന് നിർദ്ദേശം നൽകി.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിലവിൽ 300 കിടക്കകളാണ് കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്നത്. ഇതിൽ ഇരുന്നൂറ് കിടക്കകളിലും രോഗികളുണ്ട്. ജില്ലാ ആശുപത്രിയിലെ 200 കിടക്കകളിൽ 150 എണ്ണം നിറഞ്ഞു. ഇന്നും നാളെയുമായി അവശേഷിക്കുന്ന കിടക്കകൾ നിറയുമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് കിടക്കകൾ 750 ആയി ഉയർത്തും. ജില്ലാ ആശുപത്രിയിലെ കിടക്കകൾ വർദ്ധിപ്പിക്കാനും ആലോചനയുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐ.സി.യു കിടക്കകളുടെ എണ്ണം 45 ആയി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. കൂടുതൽ പേർ ഗുരുതരാവസ്ഥയിലായതോടെ ഇന്നലെ ആറ് കിടക്കകൾ കൂടി വർദ്ധിപ്പിച്ചു.
ആവശ്യത്തിന് ജീവനക്കാരില്ല
രോഗികളുടെ എണ്ണം ഉയരുന്നത് ജില്ലാ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും ജീവനക്കാരെ വലയ്ക്കുകയാണ്. കിടക്കകൾ വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
ആശുപത്രികൾ നിറയുന്നു
ഇന്നലെ ഉച്ചവരെയുള്ള കണക്ക് പ്രകാരം 1,236 പേർ ആശുപത്രികളിലും സി.എഫ്.എൽ.ടി, സി.എസ്.എൽ.ടി എന്നിവിടങ്ങളിൽ ചികിത്സയിലുണ്ട്. ഇന്നലെ രണ്ടായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിൽ വീണ്ടും രോഗികളെത്തി.
മുഖം തിരിച്ച് സ്വകാര്യ ആശുപത്രികൾ
1. കാരുണ്യ ഇൻഷ്വറൻസുള്ള കൊവിഡ് ബാധിതർക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നു
2. നിലവിൽ ചികിത്സയിലുള്ളത് ഗുണഭോക്താക്കളായ എട്ടുപേർ മാത്രം
3. ഇതിൽ അഞ്ചുപേരും നഗരപരിധിയിലെ ഒരാശുപത്രിയിൽ
4. ബാക്കിയുള്ള ആശുപത്രികൾ രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുന്നു
5. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് വൻ തുക
6. കാരുണ്യ ഇൻഷ്വറൻസിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് പ്രകാരമുള്ള പണം ലഭിക്കൂ
പാരിപ്പള്ളി മെഡി. കോളേജ്
നിലവിൽ കിടക്കകൾ: 300
രോഗികൾ: 200
ഐ.സി.യു കിടക്കകൾ: 51
ഉയർത്തുന്നത്: 750
ജില്ലാ ആശുപത്രി
കിടക്കകൾ: 200
രോഗികൾ: 150
''
കൊവിഡ് രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കിടക്കകൾ വർദ്ധിപ്പിക്കുമ്പോൾ കൂടുതൽ ജീവനക്കാരെ നിയോഗിക്കണം.
ആർ. ശ്രീലത
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |