ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയത് ടോക്കിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന വിവിധ ഇന്ത്യൻ കായിക താരങ്ങളുടെ പരിശീലനത്തിനും അന്താരാഷ്ട്ര മത്സരപങ്കാളിത്തത്തിനും തിരിച്ചടിയായി.
അത്‌ലറ്റിക്സ് താരങ്ങൾക്ക് ഒളിമ്പിക് യോഗ്യതാ മത്സരമായ ലോക അത്‌ലറ്റിക്‌സ് റിലേ ചാമ്പ്യൻഷിപ്പ് നഷ്ടമായേക്കും.ബാഡ്മിന്റൺ താരങ്ങൾക്ക് മലേഷ്യൻ ഓപ്പണിന് പോകാൻ കഴിയാത്തത് സൈന നെഹ്‌വാൾ,ശ്രീകാന്ത് തുടങ്ങിയവരുടെ ഒളിമ്പിക് യോഗ്യതയ്ക്ക് തിരിച്ചടിയാവും. ഷൂട്ടിംഗ്,റെസ്‌ലിംഗ് തുടങ്ങിയ ഇനങ്ങളിലെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാനാവാത്ത സ്ഥിതിയാണ്. ഒളിമ്പിക് പരിശീലനം മുൻനിറുത്തിയുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഇംഗ്ളണ്ട് പര്യടനവും തുലാസിലായി.
മെയ് ഒന്നു മുതൽ പോളണ്ടിൽആരംഭിക്കുന്ന ലോക അത്‌ലറ്റിക്‌സ് റിലേയിൽ ഇന്ത്യയുടെ 4x400 മീറ്റർ റിലേ പുരുഷ ടീമും 4x100 മീറ്റർ റിലേ വനിതാ ടീമും പങ്കെടുക്കേണ്ടിയിരുന്നത്.
ഇന്നലെ വെളുപ്പിന് മൂന്നു മണിക്ക് ആംസ്റ്റർഡാമിലേക്കുള്ള വിമാനത്തിലായിരുന്നു ഇന്ത്യൻ ടീം പോകേണ്ടിയിരുന്നത്. ആംസ്റ്റർഡാമിൽ നിന്നായിരുന്നു പോളണ്ടിലേക്ക് കണക്ഷൻ ഫ്ളൈറ്റ് . എന്നാൽ ഹോളണ്ട് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. താരങ്ങളെ മെയ് ഒന്നിന് മുമ്പ് പോളണ്ടിലെത്തിക്കാനുള്ള മാർഗങ്ങൾ അത്‌ലറ്റിക്സ് ഫെഡറേഷൻ അന്വേഷിക്കുന്നുണ്ട്.
വനിതകളുടെ 4X100 മീറ്റർ റിലേയിൽ ഹിമ ദാസ്, ദ്യുതി ചന്ദ്, ധനലക്ഷ്മി ശേഖര്‍, അർച്ചന സുശീന്ദ്രൻ, ധനേശ്വരി ടിഎ, ഹിമശ്രീ റോയ് എന്നിവരാണ് ഉൾപ്പെടുന്നത്. പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ മുഹമ്മദ് അനസ് , ആരോക്യ രാജീവ്, അമോജ് ജേക്കബ്, നിർമല്‍ നോഹ് ടോം, സാർത്ഥക് ഭാംബ്രി എന്നിവരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |