തിരുവനന്തപുരം:കൊവിഡിന്റെ മുന്നണിപ്പോരാളികളായ പൊലീസിനു മാസ്കും സാനിറ്റൈസറും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിട്ടും പൊലീസുകാർക്കും സ്റ്റേഷനിലും വേണ്ടത്ര പ്രതിരോധ സംവിധാനങ്ങൾ ലഭിക്കുന്നില്ല. മാസ്കും സാനിറ്റൈസറും ഇപ്പോൾ സ്വന്തം നിലയിൽ വാങ്ങുകയാണ്.
കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ മാസ്കും സാനിറ്റൈസറും ഡിപ്പാർട്ട്മെന്റ് വിതരണം ചെയ്യണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു. നഗരപരിധിയിൽ കമ്മിഷണർ ഓഫീസ് കേന്ദ്രീകരിച്ചും ഗ്രാമ പരിധിയിൽ എസ്.പി ഒഫീസുകൾ ഡിവൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ചും വിതരണം നടത്തണമെന്നായിരുന്നു നിർദ്ദേശം. രണ്ട് മാസം വിതരണം ചെയ്തെങ്കിലും പിന്നീട് മുടങ്ങി.
സന്നദ്ധസംഘടനകളും മറ്റും സംഭാവനയായി നൽകിയ മാസ്കും സാനിറ്റൈസറും ഉപയോഗിച്ചാണ് പൊലീസ് അന്നത്തെ കാര്യങ്ങൾ തള്ളി നീക്കിയത്. ആരോഗ്യ വകുപ്പും അന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി മാസ്കും സാനിറ്റൈസറും വാങ്ങി നൽകിയിരുന്നു. സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.
കൊവിഡ് ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കുന്നതിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. പല സ്റ്റേഷനിലും പൊലീസുകാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |