ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ഉത്പാദനം കൂടുതലാണെങ്കിലും സംസ്ഥാനങ്ങളുടെ ആവശ്യത്തിന് നൽകാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹി ആശുപത്രികളിലെ ഓക്സിജൻ വിതരണത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി വിതരണ കമ്പനികളോടും നിർദ്ദേശിച്ചു.
സംസ്ഥാനങ്ങളുടെ ഓക്സിജൻ വിഹിതത്തിന്റെ കണക്ക് അമിക്കസ് ക്യൂറി രാജശേഖർ റാവുവും ഡൽഹിയുടെ അഭിഭാഷകൻ രാഹുൽ മെഹ്റയും അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ വിപിൻ സാംഗിയും രേഖാ പള്ളിയും അടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
ഏപ്രിൽ 21ന് മദ്ധ്യപ്രദേശിന് 440 ടൺ ഓക്സിജൻ വേണ്ടപ്പോൾ നൽകിയത് 545 ടണ്ണും 1500 ടൺ വേണ്ട മഹാരാഷ്‌ട്രയ്‌ക്ക് നൽകിയത് 1616 ടണ്ണുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശിൽ നിന്ന് ഓക്സിജൻ ഡൽഹിയിലേക്ക് കൊണ്ടുവരാമെന്നും അമിക്കസ് ക്യൂറി നിർദ്ദേശിച്ചു.
മദ്ധ്യപ്രദേശിൽ ഡൽഹിയുടെ മൂന്ന് മടങ്ങ് ജനസംഖ്യയുണ്ടെന്നും കൊവിഡ് കേസുകൾ കുത്തനെ ഉയർന്നിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ തുഷാർ മേഹ്‌ത അറിയിച്ചു. മഹാരാഷ്‌ട്രയിലും കേസുകൾ കൂടുതലാണ്. ഓക്സിജൻ വിതരണത്തിൽ രാഷ്‌ട്രീയമില്ല. ഡൽഹിയിലെ ഓക്സിജൻ വിതരണത്തിനാണ് മുൻഗണന. പക്ഷേ അനുവദിച്ച ഓക്സിജൻ ഏറ്റുവാങ്ങാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും തുഷാർ മേഹ്‌ത ചൂണ്ടിക്കാട്ടി.
780 ടൺ ഓക്സിജൻ ആവശ്യമുണ്ടെന്നും കേന്ദ്രവിഹിതമായ 490 ടൺ പോലും കിട്ടുന്നില്ലെന്നും ഡൽഹി സർക്കാർ വാദിച്ചു. 15,000 കിടക്കകൾ കൂടി തയ്യാറാക്കുമ്പോൾ 280 ടൺ ഓക്‌സിജൻ അധികം വേണ്ടിവരും. കഴിഞ്ഞ ദിവസം ലഭിച്ചത് 400 ടൺ മാത്രമാണ്. അതും കോടതി ഇടപെട്ടതിനാൽ. കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥരുടെ ഉറപ്പുകളൊന്നും നടപ്പാകില്ല. ഓരോ സംസ്ഥാനത്തിന്റെയും വിഹിതത്തിന്റെയും ആകെ ലഭ്യതയുടെയും കണക്ക് കേന്ദ്രസർക്കാരിനോട് ചോദിക്കണമെന്നും ഡൽഹി അഭ്യർത്ഥിച്ചു.
കണക്ക് തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരാണെന്നും പിശക് പറ്റാമെന്നും തുഷാർ മേഹ്‌ത സമ്മതിച്ചു. കേന്ദ്രസർക്കാർ അവ പരിഹരിക്കുന്നുണ്ട്.
ഓക്സിജൻ ക്ഷാമമുള്ള ഡൽഹിക്ക് 490 ടൺ മാത്രം നൽകുന്നതിലെ യുക്തി കോടതി ചോദ്യം ചെയ്‌തു. ഓക്സിജൻ വിഹിതത്തിലെ പാളിച്ചകൾ പ്രശ്നമാണ്. ആശുപത്രിക്കും ഓക്സിജനും വേണ്ടി ആളുകൾ പരക്കം പായുന്നത് കേന്ദ്രസർക്കാരും കാണുന്നില്ലേ.ഓക്സിജൻ വിഹിതം നൽകുന്നതിലെ നടപടികൾ വിശദമാക്കാനും കോടതി തുഷാർ മേഹ്‌തയോട് ആവശ്യപ്പെട്ടു.
വീട്ടിൽ കഴിയുന്നവർക്കും ഓക്സിജൻ
വീട്ടിൽ ചികിത്സയിൽ കഴിയുന്നവർക്കും ഓക്സിജൻ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് സംവിധാനം ഒരുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളുടെ ക്വാട്ടയിൽ നിന്ന് ചെറിയ ക്ളിനിക്കുകൾക്ക് ഓക്സിജൻ നൽകാനും കോടതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |