തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പരിശോധന പൊലീസ് കർശനമാക്കി. നഗരത്തിലെ പ്രധാന ചന്തകളായ ചാല, പാളയം എന്നിവിടങ്ങളിൽ ഇന്നലെ തിരക്ക് കുറവായിരുന്നു. എന്നാൽ തമ്പാനൂർ, കിഴക്കേക്കോട്ട ബസ് സ്റ്റാൻഡുകളിൽ ജനങ്ങൾ സാമൂഹികാകലം പാലിക്കാൻ മറന്നു. പൊതുനിരത്തുകളിലെ തിരക്കും പകുതിയായി കുറഞ്ഞിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകൾക്ക് പൂട്ട് വീണതും ജനങ്ങളുടെ നഗരത്തിലേക്കുള്ള വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾ ഉള്ളവരാണ് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും. രേഖകൾ പരിശോധിച്ച ശേഷമാണ് ഇവരെ കടത്തിവിടുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരിൽ നിന്ന് പിഴ ഇടാക്കുകയും ചെയ്യുന്നുണ്ട്. ജില്ലാ അതിർത്തികളായ കടമ്പാട്ടുകോണം, തട്ടത്തുമല, മടത്തറ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചായിരുന്നു പരിശോധന. യാത്രക്കാരുടെ യാത്രാ വിവരങ്ങളും വാഹനത്തിന്റെ നമ്പറും രേഖപ്പെടുത്തിയശേഷമാണ് കടത്തിവിടുന്നത്. കഴക്കൂട്ടം,പേരൂർക്കട, പ്രാവച്ചമ്പലം, തിരുമല തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടന്നു. വ്യാഴാഴ്ച നടന്ന പരിശോധനയിൽ തിരുവനന്തപുരം നഗരത്തിൽ 1470 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 196 പേരെ അറസ്റ്റുചെയ്യുകയും 20 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലാ റൂറൽ മേഖലയിൽ 89 കേസെടുക്കുകയും 42 പേരെ അറസ്റ്റുചെയ്യുകയും 56 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |