വഡോദര : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്സിജൻ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഗുജറാത്തിലെ വഡോദരയിലെ കെയർ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലുണ്ടായിരുന്ന 22 രോഗികൾ ഓക്സിജനില്ലാതെ മരണത്തെ മുഖാമുഖം കണ്ടു. ഗുരുതരമായി കൊവിഡ് ബാധിച്ച രോഗികളായിരുന്നു ഇവർ. രാത്രി 9.30 വരെ രോഗികൾക്ക് നൽകുവാനുള്ള ഓക്സിജൻ മാത്രമായിരുന്നു ഇവിടെ ശേഷിച്ചിരുന്നത്. ഓക്സിജൻ അടിയന്തിരമായി ആവശ്യമാണെന്ന് അധികാരികളെ അറിയിച്ചുവെങ്കിലും ലഭ്യമാകുന്ന സൂചനകളൊന്നും ഇല്ലാതിരുന്നതോടെ ആശുപത്രി അധികൃതർ അപായ സന്ദേശം നൽകുകയായിരുന്നു. ആശുപത്രിയ്ക്ക് ഓക്സിജൻ സ്ഥിരമായി എത്തിച്ചിരുന്ന വിതരണ ഏജൻസിയുടെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഇത്.
വൈകാതെ ആശുപത്രിയിൽ ഓക്സിജൻ സ്‌റ്റോക്ക് തീരും എന്ന് ഉറപ്പായതോടെ രോഗികളുടെ ബന്ധുക്കളോട് സ്വന്തം നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുവാൻ ആവശ്യപ്പെട്ടു. ഇതിനൊപ്പം സമീപത്തെ മറ്റ് സ്വകാര്യആശുപത്രികളിൽ നിന്നും ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള വഴികളും അധികാരികൾ തേടി. വഡോദര ഓക്സിജൻ കൺട്രോൾ റൂമിലേക്കും മറ്റ് അധികാരികളിലേക്കും, ഏജൻസികളിലേക്കും സഹായത്തിനായി വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
കൊവിഡ് രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ സാദ്ധ്യമായ എല്ലാ വഴികളും തേടിയ ആശുപത്രി അധികാരികൾക്ക് ആശ്വാസമായത് പുലർച്ചെ 12.30 ഓടെ ഓക്സിജൻ ടാങ്കർ എത്തിച്ചേർന്നപ്പോഴാണ്. മറ്റ് ആശുപത്രികളിൽ നിന്നും എത്തിച്ച സിലിണ്ടറിന്റെ സഹായത്തോടെയാണ് അതുവരെ രോഗികളുടെ ജീവൻ പിടിച്ചുനിർത്താനായത്. ഗുജറാത്തിൽ വഡോദരയിൽ മാത്രം പത്ത് സ്വകാര്യ ആശുപത്രികളാണ് ഓക്സിജൻ ലഭിക്കുന്നതിൽ തങ്ങൾ ബുദ്ധിമുട്ടുന്നതായി പ്രതികരിച്ചിട്ടുള്ളത്. ഓക്സിജൻ തീർന്നുപോകുമോ എന്ന ഭയം മൂലം പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുവാൻ ആശുപത്രികൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ ആശുപത്രികൾക്ക് മുൻഗണന നൽകാൻ ഓക്സിജൻ ഏജൻസികളോട് അധികാരികൾ ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |