നീ അറിഞ്ഞോ സഖാവേ, ഇന്നും നിന്റെ കല്ലറ അലങ്കരിക്കുന്നത് അവൾ തന്നെയാണ്. നിന്റെ പ്രിയപ്പെട്ട വർണത്തിൽ അവൾ ഇന്നും പൂക്കാറുണ്ട്, നിന്റെ കല്ലറയ്ക്കു മുകളിൽ...
-- അനോനിമസ്
ഈ ഗുൽമോഹർ ഇപ്പോഴിങ്ങനെ പൂത്തുലയുന്നത് എന്തിനാവും? 1983 ലെ മേയ്മാസമൊരുനാൾ വരണ്ട തീക്കാറ്റുവീശുന്ന നെഹ്റു കോളേജ് കാമ്പസിന്റെ പിറകിലെ തുറസിൽ, ഒറ്റവാകമരച്ചുവട്ടിൽ, ചുവന്ന പൂക്കളുടെ പരവതാനിയിലിരുന്ന് ഞാൻ അവളോടു ചോദിച്ചു... പൂക്കൾ ഞങ്ങളുടെ ശിരസുകളിൽ, ഓരോ ചെറുകാറ്റിലും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. നെഹ്റുവിലെ എന്റെ വിടവാങ്ങൽനേരമായിരുന്നു. മുന്നിലെ അനിശ്ചിതത്വത്തിന്റെ കൊടുംവേനലിലേക്കു നോക്കി ഞാൻ എഴുന്നേറ്റു. അവൾ ചോദിച്ചു : ഇനി എങ്ങോട്ടാണ്? എന്നാണിനി കാണുക?
അറിഞ്ഞുകൂടാ... ഞാൻ പറഞ്ഞു: ഈ ഗുൽമോഹറിന്റെ ചുവന്ന പൂക്കൾ പ്രണയമാണോ, വിരഹമാണോ, വിപ്ലവമാണോ മനസിലേക്കോതുന്നതെന്ന് എനിക്കറിഞ്ഞുകൂടാ... പിന്തിരിഞ്ഞുനോക്കാതെ, ആ ചോന്ന പൂപ്പരവതാനി പിന്നിട്ട് ഞാൻ തിടുക്കത്തിൽ നടന്നു...
രണ്ട്
വാകയെന്നും ഗുൽമോഹർ എന്നും മേയ് ഫ്ളവേഴ്സ് എന്നും അലസിപ്പൂമരമെന്നുമൊക്കെ അറിയപ്പെടുന്ന ഈ വെയിൽവൃക്ഷം കൃത്യമായും മേയ് മാസത്തിൽ ചുവന്ന പൂക്കളാൽ നിറഞ്ഞു കവിയുന്നു. ഏപ്രിൽ അവസാനമാകുമ്പോൾ തന്നെ ഇളംപച്ച ഇലകളെ മറച്ച് കുലകുലകളായി ചുവന്ന പൂക്കൾ ശാഖാഗ്രങ്ങളിൽ നിറയുകയായി. പത്തു മീറ്ററിലധികം ഉയരത്തിൽ വളരാതെ, മുകളറ്റം പരന്ന് പന്തലിച്ച് നിൽക്കുന്ന ഈ ചെറുമരം, നമ്മുടെ കാമ്പസുകളിലും പൂന്തോട്ടങ്ങളിലും വഴിയോരങ്ങളിലും അലങ്കാരവൃക്ഷമായി കടന്നു വന്നിട്ട് ഒരു നൂറുവർഷം മാത്രമേ ആയുള്ളുവെന്ന് ചരിത്രം പറയുന്നു. മഡഗാസ്ക്കറാണ് ജന്മദേശം. ഡിലോണിക്സ് റീജിയറാഫ് എന്ന ശാസ്ത്രീയനാമമുള്ള ഗുൽമോഹർ അഥവാ നമ്മുടെ വാക, സിഡാൽ പിനിയേസി എന്ന സസ്യ കുടുംബത്തിലുൾപ്പെടുന്നു.
വാക ചുവപ്പുപൂക്കൾ വർഷിക്കുമ്പോൾ നെന്മേനിവാക എന്ന സമാന്തര വൃക്ഷം മഞ്ഞപ്പൂക്കളാൽ നിറയുന്നു. ആയുർവേദഗ്രന്ഥങ്ങളിൽ നെന്മേനി വാക വിഷസംഹാരിയായും മികച്ച ഔഷധമായും പരിഗണിക്കപ്പെട്ടിരിക്കുന്നു.
ഗുൽമോഹർ പൂക്കുന്ന മേയ് മാസത്തിന് വിപ്ലവമാസത്തിന്റെ പരിവേഷം കൊടുക്കുന്നത് മേയ് ഒന്ന് എന്ന ആദ്യനാൾ തന്നെ അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിനാലാവാം. മെയ് മാസത്തിൽ പൂത്തുലയുന്ന വാകമരത്തിന് വിപ്ലവവൃക്ഷമെന്നോ സഖാവ് വൃക്ഷമെന്നോ ഉള്ള പരിഗണന ലഭിച്ചതും അങ്ങനെയാവാം....!
മൂന്ന്
മേയ് മാസത്തെ കുറിച്ചോർക്കുമ്പോൾ കുട്ടിക്കാലത്തൊക്കെ മനസിലേക്കോടിയെത്തുന്നത് മേയ് ഒന്ന് എന്ന അവധി ദിവസമാണ്. ആ ദിനത്തിന്റെ ലോകവിപ്ലവപ്രാധാന്യം തിരിച്ചറിഞ്ഞത് പിന്നീടാണ്. 2012 ജൂലായ് മാസത്തിലൊരു സായാഹ്നത്തിലാണ് ഷിക്കാഗോയിലെ മേയ്ദിന സ്മാരകത്തിനു മുന്നിലേക്ക് ഞാനെത്തുന്നത്. എന്നെ അങ്ങോട്ടു നയിച്ചത് 'എതിരൻ കതിരവൻ" എന്ന തൂലികാനാമത്താൽ ശ്രദ്ധേയനായ ഡോ. ശ്രീധരൻ കർത്ത. ഷിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹത്തോടൊപ്പം ഒരാഴ്ചക്കാലം പ്രമുഖങ്ങളായ മ്യൂസിയങ്ങളും ലൈബ്രറികളുമൊക്കെ സന്ദർശിച്ച്, ഒടുവിലാണ് ഇല്ലിനോയ്സിലെ ഹെയ്മാർക്കറ്റ് സ്ക്വയറിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്. നേരിയ മഴ തൂവിക്കൊണ്ടിരുന്നു. ബ്രൗൺ നിറമുള്ള ചരിത്രനിർമ്മിതിയിലെ തൊഴിലാളി രൂപങ്ങളെ, പക്ഷേ മഴ തണുപ്പിച്ചില്ല, കൂടുതൽ തിളക്കമുള്ളതാക്കി മാറ്റിക്കൊണ്ടിരുന്നു...!
135 വർഷങ്ങൾക്കുമുമ്പ്, 1886 മേയ് 1-നായിരുന്നു ചരിത്ര പ്രസിദ്ധമായ ആ തൊഴിലാളി മുന്നേറ്റത്താൽ ഷിക്കാഗോ തെരുവോരങ്ങൾ ചുവന്നു തുടുത്തുത്. സാമൂഹിക പരിഷ്കർത്താക്കളും ജനനേതാക്കളും സാധാരണ തൊഴിലാളികളും ഒന്നായി കൈകോർത്ത് 'എട്ടു മണിക്കൂർ ജോലി" എന്ന വിപ്ലവമുദ്രാവാക്യവുമായി മുന്നേറി. ഏപ്രിൽ 25 മുതൽ തന്നെ അവർ സംഘടിച്ചു വരികയായിരുന്നു. മേയ് 4 വരെ അതു നീണ്ടു നിന്നു.
ഏറ്റുമുട്ടലുകളും രക്തസാക്ഷിത്വങ്ങളുമുണ്ടായി. ഒടുവിൽ വിജയത്തിന്റെ ചുവപ്പ് പതാക ഉയർന്നു... മേയ് ഒന്നിന്റെ ആ അമേരിക്കൻ വിപ്ലവഗാഥയുടെ ഓർമ്മയ്ക്കായാണ്, ഇരുപതാം നൂറ്റാണ്ടാവുമ്പോഴേക്കും സോവിയറ്റ് യൂണിയൻ പോലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും, അവരുടെ പാത പിന്തുടർന്ന് ലോകമെമ്പാടും, ഇന്റർനാഷണൽ വർക്കേഴ്സ് ഡേ അഥവാ ലേബർ ഡേ അവധിദിനമായി ആചരിച്ചുതുടങ്ങിയത്.
നാല്
ഞാൻ എഡിറ്റ് ചെയ്യുന്ന, കേരള പനോരമ മാഗസിന്റെ 2016 മെയ് മാസലക്കത്തിന്റെ കവർ മെയ്ഫ്ളവേഴ്സിന്റേതായിരുന്നു. 'മേയ്മാസത്തിന്റെ മാനത്തും മനസിലും ചുവപ്പു പൂക്കൾ" എന്നായിരുന്നു ഉപശീർഷകം. കേരള നിയമസഭയിലേക്കുള്ള വഴികൾ ചുവന്ന ഒരു കാലമായിരുന്നു. വീണ്ടുമിതാ മേയ്മാസത്തിന്റെ ഈ രണ്ടാംനാൾ ഒരു നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് കേരളം കൺപാർക്കുന്നു, കാതോർക്കുന്നു... അപ്പോഴും ഗുൽമോഹർ പ്രണയഗീതങ്ങൾ എഫ്.ബി.യിലും ഇൻസ്റ്റയിലും നിറഞ്ഞു കവിയുക തന്നെ: പ്രവാചക സ്വഭാവമുള്ള ഒരു ഹൈക്കു ഗീതമിങ്ങനെ. ''നീ എന്ന കുത്തൊഴുക്കിൽ കടപുഴകി വീണ ഗുൽമോഹറാണ് ഞാൻ...!"
(സതീഷ് ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |