1977... 'ടാക്സി ഡ്രൈവറി"ലെ അഭിനയത്തിന് റോബർട്ട് ഡി നീറോയും 'റോക്കി"യിലെ പ്രകടനത്തിന് സിൽവെസ്റ്റർ സ്റ്റെല്ലോണും ഉൾപ്പെടെ മികച്ച നടനുള്ള നോമിനേഷനുമായി ലോസാഞ്ചലസിലെ ഡൊറോത്തി ചാന്റ്ലർ പവിലിയനിൽ ആകാംക്ഷയോടെ ആ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.... മികച്ച നടനുള്ള 49ാമത് ഓസ്കാർ പുരസ്കാരം ആരുടെ കൈകളിലേക്കാകും എത്തുക. ' ആൻഡ് ദി ഓസ്കാർ ഗോസ് ടൂ..." പിന്നെ പിറന്നത് ഒരു ചരിത്രമാണ്. ആദ്യമായി മികച്ച നടനുള്ള പുരസ്കാരം മരണാനന്തരം ഒരാൾക്ക് ലഭിച്ചു. 'നെറ്റ്വർക്ക് " എന്ന ചിത്രത്തിലെ അഭിനയത്തിന് പീറ്റർ ഫിഞ്ചിനായിരുന്നു ആ പുരസ്കാരം. ഓസ്കാർ നിശയ്ക്ക് വെറും രണ്ടുമാസം മുമ്പാണ് പീറ്റർ ഫിഞ്ച് വിടവാങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ' ഡാർക് നൈറ്റ് " എന്ന ബാറ്റ്മാൻ ചിത്രത്തിലെ ജോക്കർ എന്ന കഥാപാത്രത്തെ അനശ്വരനാക്കി അകാലത്തിൽ വിടപറഞ്ഞ ഹീത്ത് ലെഡ്ജറിനും മരണാനന്തരം ഓസ്കാർ ലഭിച്ചിരുന്നു. എന്നാൽ അത് മികച്ച സഹനടനുള്ളതായിരുന്നു.
പീറ്റർ ഫിഞ്ചിന് ലഭിച്ചത് ഇത്തവണ ചാഡ്വിക് ബോസ്മാനിലൂടെ ആവർത്തിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. ബോസ്മാൻ അകാലത്തിൽ വേർപിരിഞ്ഞതിന് ശേഷം റിലീസായ 'മാ റെയ്നിസ് ബ്ലാക്ക് ബോട്ടം " ആരാധകർക്ക് മറക്കാനാകില്ല. എന്നാൽ, ആന്റണി ഹോപ്കിൻസ് എന്ന അതുല്യ നടനിലേക്കായിരുന്നു മികച്ച നടനുള്ള ഓസ്കാർ പുരസ്കാരമെത്തിയത്. പീറ്റർ ഫിഞ്ച് എഴുതിയ ചരിത്രം ആവർത്തിക്കപ്പെട്ടില്ലെങ്കിലും ഏറെ വ്യത്യസ്തകളോടെ അരങ്ങേറിയ ഈ വർഷത്തെ ഓസ്കാർ വേദിയിൽ ആന്റണി ഹോപ്കിൻസിലൂടെ രചിച്ചക്കപ്പെട്ടത് മറ്റൊരു ചരിത്രമാണ്. പ്രായം തളർത്താത്ത അഭിനയ അഭിനിവേശത്തോടെ നായക സങ്കല്പങ്ങളെയെല്ലാം പൊളിച്ചടുക്കി മറവിരോഗിയുടെ വേഷം ജീവിച്ച് കാട്ടി ആ 83 കാരൻ ഓസ്കാറിനെ തന്നിലേക്ക് ചേർത്തുപിടിച്ചു.
ഹോപ്കിൻസിന് മുമ്പ് വിഖ്യാത താരം ഹെൻറി ഫോണ്ടയാണ് മികച്ച നടനുള്ള ഓസ്കാർ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ നടനെന്ന റെക്കോർഡ് സ്വന്തമാക്കിയത്. 39 വർഷങ്ങൾക്ക് മുമ്പ് ' ഓൺ ഗോൾഡൻ പോണ്ട് " എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഹെൻറി ഫോണ്ട ഇങ്ങനെയൊരു നേട്ടം കൈവരിച്ചത്. 1982ൽ ഓസ്കാർ ഏറ്റുവാങ്ങുമ്പോൾ ഹെൻറി ഫോണ്ടയ്ക്ക് പ്രായം 76 ആയിരുന്നു. പ്രഗത്ഭരായ മുതിർന്ന പല നടന്മാർ ഉണ്ടായിരുന്നിട്ടും നീണ്ട മൂന്ന് പതിറ്റാണ്ടുകളേറെയായി ആർക്കും മറികടക്കാനാകാതിരുന്ന ഫോണ്ടയുടെ ' 76 "എന്ന ലക്ഷ്മണരേഖ ചാടിക്കടക്കാൻ ഹോപ്കിൻസിന്റെ യൗവനമുക്തമായിട്ടില്ലാത്ത അഭിനയത്തിനാണ് സാധിച്ചത്.
കഴിഞ്ഞ ഓസ്കാർ നോമിനേഷനിലും ഏറെ പ്രതീക്ഷകളോടെ ഹോപ്കിൻസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ' ദ റ്റു പോപ്പ്സിലെ" അഭിനയത്തിന് സഹനടന്മാരുടെ നോമിനേഷൻ ലിസ്റ്റിലായിരുന്നു ഹോപ്കിൻസ് ഇടംനേടിയത്. കണ്ണുകൾ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഹോപ്കിൻസിനോട് ഏറ്റുമുട്ടിയതാകട്ടെ മെത്തേഡ് ആക്ടിംഗിൽ പകരംവയ്ക്കാനില്ലാത്ത ഇതിഹാസതാരം അൽ പച്ചീനോയും ജനപ്രിയ താരങ്ങളായ ടോം ഹാങ്ക്സ്, ജോ പെഷി, ബ്രാഡ് പിറ്റ് എന്നിവരുമായിരുന്നു. ആരാധകരുടെ നെഞ്ചിടിപ്പിനൊടുവിൽ ബ്രാഡ് പിറ്റായിരുന്നു പുരസ്കാരത്തിന് അർഹനായത്. 1998ന് ശേഷം ആദ്യമായിട്ടായിരുന്നു ഹോപ്കിൻസ് ഓസ്കാറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
ഇതുവരെ ലഭിച്ച ആറ് ഓസ്കാർ നോമിനേഷനുകളിൽ രണ്ടെണ്ണത്തിലാണ് ഹോപ്കിൻസിന് വിജയിച്ചത്. 'ദ സൈലൻസ് ഒഫ് ദ ലാമ്പ്സ്" എന്ന സൈക്കോളജിക്കൽ ത്രില്ലറിലെ ഡോ. ഹാനിബൽ ലെക്ടർ എന്ന സീരിയൽ കില്ലറെ അവതരിപ്പിച്ചതിന് 1992ലെ മികച്ച നടനുള്ള ഓസ്കാർ ഹോപ്കിൻസിന് ലഭിച്ചിരുന്നു. 'ദ സൈലൻസ് ഒഫ് ദ ലാമ്പ്സ്" പുറത്തിറങ്ങിയിട്ട് ഇക്കൊല്ലം 30 വർഷം തികഞ്ഞിരിക്കുന്നു.
ആന്റണി ഹോപ്കിൻസ് എന്ന നടന്റെ കരിയറിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രകടനം നരഭോജിയും അതിലുപരി അതിബുദ്ധിമാനുമായ ഹാനിബൽ ലെക്ടർ എന്ന സീരിയൽ കില്ലർ തന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങൾ പരിശോധിച്ചാൽ അക്കൂട്ടത്തിൽ ഹാനിബൽ ലെക്ടറെയും കാണാം. ഹാനിബൽ എന്ന കഥാപാത്രത്തെ വെറും പതിനാറ് മിനിറ്റ് മാത്രമേ സ്ക്രീനിൽ കാണാനാകൂ എന്നതാണ് മറ്റൊരു അത്ഭുതം.
ലോകത്തെ ഏറ്റവും മികച്ച സൈക്കോ കഥാപാത്രങ്ങളിലൊന്നായ ഹാനിബലിന് പ്രേക്ഷക മനസിൽ ഹോപ്കിൻസ് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത് കണ്ണിലൂടെയും ചിരിയിലൂടെയും നിശബ്ദതയിലൂടെയുമാണ്. ശരിക്കും പറഞ്ഞാൽ ഹോപ്കിൻസ് ഹാനിബലായി ജീവിക്കുകയായിരുന്നു. ഹൊറർ സിനിമകളിലെ ചുവന്ന കണ്ണുകളും ക്രൂരത എടുത്തുകാട്ടുന്ന മുഖവുമൊന്നുമില്ലാതെ കാണുന്ന ആരെയും പേടിപ്പെടുത്തുന്ന വിചിത്ര മനുഷ്യൻ. ഒരു ആടിനെ മുന്നിൽ വീണുകിട്ടുന്ന ചെന്നായയുടെ കണ്ണുകളിലെ തിളക്കം ഹാനിബലിൽ പ്രതിഫലിച്ചിരുന്നു.
അമാനുഷിക ശക്തിയില്ലെങ്കിലും അസാധാരണത്വത്തിന്റെ അവസാന വാക്കായി മാറിയ ഹാനിബലും ' ദ ഫാദറിലെ " മറവിയുടെ ആഴങ്ങളിലേക്ക് വഴുതി വീഴുന്ന നിഷ്കളങ്കമായ വാർദ്ധക്യത്തിന്റെ പ്രതീകമായ ' ആന്റണി " എന്ന കഥാപാത്രവും രണ്ട് തലങ്ങളിലാണ്. ഹോപ്കിൻസ് തന്നെയാണ് ഇവ രണ്ടും അനായാസമായി അവതരിപ്പിച്ചതെന്ന് ഓർക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെന്നത് സ്വാഭാവികമാണ്.
1960കളിൽ ആരംഭിച്ച ആന്റണി ഹോപ്കിൻസിന്റെ അഭിനയ ജീവിതത്തിന് ഹാംലറ്റ്, ദ എലിഫെന്റ്മാൻ, ദ റീമെയ്ൻസ് ഒഫ് ദ ഡേ, നിക്സൺ, അമിസ്റ്റഡ്, സർവൈവിംഗ് പികാസോ, ടൈറ്റസ്, ഹിച്ച്കോക്ക്, സോളസ് തുടങ്ങി നിരവധി ചിത്രങ്ങൾ മാറ്റ് കൂട്ടുന്നു. 1937ൽ വെയിൽസിൽ ജനിച്ച ഹോപ്കിൻസ് ചെറുപ്പത്തിൽ തന്നെ ചിത്രരചനയിലും പിയാനോ വായനയിലുടെയും കലാലോകവുമായി ഇണങ്ങിച്ചേർന്നിരുന്നു. അന്ന് അഭിനയത്തോട് കാട്ടിയ അതേ ആവേശവും ആത്മാർത്ഥതയും അഭിനിവേശവും തന്റെ 83ാം വയസിലും നിധി പോലെ കാക്കുന്ന ഹോപ്കിൻസ് വരും തലമുറയ്ക്കുള്ള ഒരു തുറന്ന പാഠപുസ്തകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |