കൊല്ലം: എല്ലാ ആഴ്‌ചയും കെ.എം.എം.എൽ കൊല്ലം ജില്ലയിൽ അഞ്ച് ടൺ ഓക്‌സിജൻ നൽകണമെന്ന കളക്‌ടറുടെ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ഏതെങ്കിലും ജില്ലയ്‌ക്ക് പ്രാമുഖ്യം നൽകി ഓക്‌സിജൻ വിതരണം പാടില്ല. ഓക്‌സിജൻ വിതരണം സംസ്ഥാനതലത്തിൽ ക്രമീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ആശുപത്രികളിലെ ഓക്സിജൻ ലഭ്യത ദുരന്ത നിവാരണ അതോറിറ്റി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്‌ചയാണ് കൊല്ലം ജില്ലയിലെ കൊവിഡ് രോഗികൾക്ക് പ്രതിവാരം അഞ്ച് ടൺ ഓക്‌സിജൻ ചവറ കെഎംഎംഎല്ലിൽ നിന്ന് നൽകണമെന്ന് കൊല്ലം ജില്ലാ കളക്‌ടർ ഉത്തരവിറക്കിയത്. ഇതുചോദ്യം ചെയ‌്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ‌്തത്.
കൊവിഡ് വ്യാപനം സംസ്ഥാനത്താകെയുള്ള പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെയാകെ പരിഗണിച്ചുകൊണ്ടാണ് ഓക്‌സിജൻ വിതരണം നടത്തേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. മാത്രവുമല്ല ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ കളക്‌ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നാൽ എല്ലാത്തിനും മുകളിലല്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |