ലക്നൗ: ഉത്തർപ്രദേശിൽ ഓക്സിജൻ തേടി പ്ലാന്റുകളിലും ആശുപത്രികളിലും എത്തുന്നവരോട് കൊവിഡ് രോഗികളെയും കൊണ്ട് ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അപ്രകാരം ചെയ്യുന്നത് രോഗികളുടെ ശരീരത്തിലെ ഓക്സിജൻ ലെവൽ ഉയർത്തുമെന്നാണ് പൊലീസിന്റെ അവകാശ വാദം.
രോഗിയായ അമ്മയ്ക്കായി ഓക്സിജൻ ആവശ്യപ്പെട്ടപ്പോൾ സമാനമായ മറുപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രയാഗ്‌രാജ് സ്വദേശി പരാതിപ്പെടുന്നു. പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും പരക്കം പായുന്നവർ പൊലീസിന്റെ നിർദ്ദേശം കേട്ട് അമ്പരക്കുകയാണ്.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോഴും പ്രമുഖ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും ജീവശ്വാസത്തിനായി പരക്കം പായുന്നവരുടെ എണ്ണം വളരെയധികമാണെന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രയാഗ്‌രാജ് എം.എൽ.എ ഹർഷ വർദ്ധന്റെ ഉടമസ്ഥതയിലുള്ള വാജ്‌പേയ് ഓക്സിജൻ പ്ലാന്റിനു മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സർക്കാർ പ്ലാന്റ് ഏറ്റെടുക്കുകയായിരുന്നു. വ്യവസായിക ആവശ്യങ്ങൾക്ക് ഓക്സിജൻ നൽകുന്നത് നിറുത്തി, ആശുപത്രികൾക്ക് മാത്രമാണ് ഓക്സിജൻ നൽകുന്നത്. കനത്ത പൊലീസ് കാവലിലാണ് ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കുന്നത്.
ആളുകൾ ആശുപത്രിയിലേക്ക് കൊവിഡ് ബാധിതരുമായി തള്ളിക്കയറുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ, രോഗികൾ വീട്ടിൽ കഴിഞ്ഞാലും അവർക്ക് ജീവൻ നിലനിറുത്താൻ ഓക്സിജൻ വേണം. വീടുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ഓക്സിജൻ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
കനത്ത കാവലിലാണ് പ്ലാന്റുകളുടെ പ്രവർത്തനം. എവിടെ പോയാലും അവർ ഞങ്ങളെ തിരിച്ചു വിടുന്നു. എല്ലാ ആശുപത്രിയിലും പ്ലാന്റുകളിലും ഓക്സിജൻ ലഭ്യമല്ലെന്ന ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഞങ്ങളോട് സംസാരിക്കാൻ ആരുമില്ല. ഉത്തരവാദിത്വപെട്ട ആരുടെങ്കിലും സംസാരിക്കണമെന്ന ഞങ്ങളുടെ ആവശ്യം പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |