ചെന്നൈ: മലയാളത്തിലടക്കം തെന്നിന്ത്യൻ സിനിമകളിൽ ഛായാഗ്രാഹകനായി തിളങ്ങിയ തമിഴ് സിനിമാ സംവിധായകൻ കെ.വി ആനന്ദ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു അന്ത്യം.
പ്രിയദർശന്റെ തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ആനന്ദ് ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രശസ്തനായിരുന്നു.
മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനാൽ പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി. അന്ത്യാഞ്ജലി അർപ്പിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കിയിരുന്നു.
രണ്ടാഴ്ച മുൻപ് ഭാര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന ആനന്ദ്, ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം കാറോടിച്ചാണ് ആശുപത്രിയിലെത്തിയത്. കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാകാം ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു.
2005ൽ പുറത്തിറങ്ങിയ കനാ കണ്ടേനിലൂടെ സംവിധായകനായി. പൃഥ്വിരാജിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. മികച്ച വിജയം നേടി. തമിഴ് നടൻ സൂര്യയൂടെ താരമൂല്യം കുത്തനെ ഉയർത്തിയ അയൻ സംവിധാനം ചെയ്തതും ആനന്ദാണ്. മോഹൻലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാൻ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |