ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കാനായി അമേരിക്ക, ബ്രിട്ടൻ, അയർലൻഡ്, റൊമാനിയ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ അയച്ച ഓക്സിജൻ യൂണിറ്റുകളും മറ്റ് മെഡിക്കൽ സാമഗ്രികളും എത്തിച്ചേർന്നു.
യു.എസിൽ നിന്ന് 400 ഓക്സിജൻ സിലിണ്ടറുകൾ, ഏഴു ലക്ഷം ആന്റിജൻ കിറ്റുകൾ,
വാക്സിൻ നിർമ്മാണ ഘടകങ്ങൾ, 1700 ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ്, റെംഡിസിവിർ മരുന്നുകൾ, എൻ 95 മാസ്കുകൾ തുടങ്ങിയ സാമഗ്രികളാണ് മിലിട്ടറിയുടെ സൂപ്പർ ഗാലക്സി ട്രാൻസ്പോർട്ട് വിമാനത്തിൽ എത്തിച്ചത്.
ഇതിനു പുറമെ അയർലൻഡിൽ നിന്ന് 700 യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്റേഴ്സുകളും 365 വെന്റിലേറ്ററുകളും ഹോങ്കോംഗിൽ നിന്ന് 300 ഓക്സിജൻ കോൺസെൻട്രേറ്റേഴ്സുകളും മെഡിക്കൽ ഉപകരണങ്ങളും റൊമാനിയയിൽ നിന്ന് 80 ഓക്സിജൻ കോൺസെൻട്രേറ്റേഴ്സുകളും 75 ഓക്സിജൻ സിലിണ്ടറുകളും യു.കെയിൽ നിന്ന് 280 ഓക്സിജൻ കോൺസെൻട്രേറ്റേഴ്സുകളും എത്തി. യു.കെയിൽ നിന്നുള്ള മൂന്നാമത്തെ ഷിപ്പ്മെന്റാണ് ഇന്നലെ വന്നത്. വ്യാഴാഴ്ച യു.കെ 120 ഓക്സിജൻ കോൺസെൻട്രേറ്റേഴ്സുകൾ അയച്ചിരുന്നു.
വിവിധ കമ്പനികളും വ്യക്തികളുംസംഭാവന ചെയ്ത കൂടുതൽ മെഡിക്കൽ സാമഗ്രികൾ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുമെന്ന് യു.എസ് എംബസി അറിയിച്ചു. ഇന്ത്യയും യു.എസും തമ്മിലുള്ള ആരോഗ്യ രംഗത്തെ സഹകരണം കൊവിഡിനെ നേരിടാൻ ഉതകുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്തം ബാഗ്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |