കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ പൊലീസ് 1,410 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനുമായി സിറ്റി പൊലീസ് പരിധിയിൽ 21 കേസുകളും റൂറൽ മേഖലയിൽ 59 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ 1330 കേസുകളെടുത്തു. ഇവരിൽ നിന്നെല്ലാം പിഴ ഈടാക്കി.
പ്രോട്ടോക്കോൾ ലംഘനം തടയുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ സിറ്റി പരിധിയിൽ ഏഴ് പ്രധാന കേന്ദ്രങ്ങളിലായി 9,681 വാഹനങ്ങൾ പരിശോധിച്ചിരുന്നു. 1,069 വാഹനങ്ങളിലെ യാത്രികർക്ക് മുന്നറിയിപ്പ് നൽകി. പത്ത് വാഹനങ്ങൾ പിടിച്ചെടുത്തു. 14 കേസുകൾ രജിസ്റ്റർ ചെയ്തു .
മാസ്‌ക് ധരിക്കാത്തതിന് 792 പേരിൽ നിന്ന് പിഴ ഈടാക്കി. പ്രോട്ടോക്കോൾ ലംഘനം നടത്തിയതിന് 983 പേർക്കെതിരെ നടപടി സ്വീകരിച്ചു.
വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും നടപടിയുണ്ടാവും. അനാവശ്യമായി സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്ജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |