കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തി. പുലർച്ചെ അഞ്ചിന് സെൻട്രൽ മാർക്കറ്റിലും പാളയം പച്ചക്കറി മാർക്കറ്റിലും വിവിധ ഹാർബറുകളിലുമെത്തിയാണ് സ്ഥിതിഗതികൾ നിരീക്ഷിച്ചത്. മിക്കയിടത്തും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി സംഘം കണ്ടെത്തി. ഇതോടെ വരുംദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു.
സാമൂഹിക അകലം പാലിക്കാത്ത പ്രശ്നമാണ് ഹാർബറുകളിലും സെൻട്രൽ മാർക്കറ്റിലും. അതിരാവിലെ മുതൽ സെൻട്രൽ മാർക്കറ്റിൽ യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങൾ തിങ്ങിക്കൂടിയ അവസ്ഥയിലായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലോഡുകളുമായി എത്തുന്ന വാഹനങ്ങളുടെയും മത്സ്യവും മാംസവും വാങ്ങാനെത്തിയവരുടെയും വലിയ തിരക്ക് അനുഭവപ്പെട്ടു.
ബേപ്പൂർ, പുതിയാപ്പ, വെള്ളയിൽ തുടങ്ങിയ ഹാർബറുകളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഈ സാഹചര്യം തുടർന്നാൽ മാർക്കറ്റ് അടച്ചിടുന്നതടക്കമുള്ള ശക്തമായ നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞു. നിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാൻ ഇന്ന് അധികൃതർ കച്ചവടക്കാരുടെയും മറ്റും യോഗം വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |