കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് കുറയ്‌ക്കുന്നതിന് ആശുപത്രി മാനേജ്മെന്റുകളുമായി കൂടിയാലോചിച്ച് സർക്കാർ തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സാധാരണക്കാരന് താങ്ങാനാവുംവിധം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരിലെ ഹ്യൂമൻ റൈറ്റ്സ് ഫോറം ലീഗൽസെൽ വൈസ് ചെയർമാൻ അഡ്വ. സാബു പി. ജോസഫ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് നിയന്ത്രിച്ച് 2020 ജൂലായ് ആറിന് ഉത്തരവിറക്കിയിരുന്നെന്നും, നിരക്ക് ഇനിയും കുറയ്‌ക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അറിയിക്കാമെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ വ്യക്തമാക്കി. എന്നാൽ, നിലവിലെ കൊവിഡ് വ്യാപനസാഹചര്യം കഴിഞ്ഞ ജൂലായിലെ സ്ഥിതിയിൽ നിന്ന് ഏറെ മാറിയെന്നും ,രോഗികളുടെ എണ്ണം വൻതോതിൽ കൂടുകയാണെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. ഹർജി മേയ് നാലിലേക്ക് മാറ്റി.
സ്ഥിതി അതീവ ഗുരുതരം
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമാണ്. ആദ്യഘട്ടത്തിൽ അനുഭവിച്ചതു തന്നെയാണ് രണ്ടാം തരംഗമെന്നത് മിഥ്യാധാരണയാണ്. ആശുപത്രി ബില്ലുണ്ടാക്കുന്ന ആഘാതത്തേക്കാൾ കൊവിഡ് രോഗത്തെ അതിജീവിക്കാനാണ് എളുപ്പമെന്ന് നിസ്സഹായനായൊരു രോഗി എഴുതിയത് വായിച്ചിരുന്നു. സാധാരണക്കാരൻ സാമൂഹ്യ അകലമടക്കമുള്ള നിയന്ത്രണങ്ങൾ പാലിക്കുകയും സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ചികിത്സാച്ചെലവ് വഹിക്കുകയും ചെയ്യേണ്ട ഗതിയിലാണ്. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് ഏറെ പ്രാധാന്യമുണ്ട്. സ്വകാര്യ ആശുപത്രികളിലെ നിരക്ക് എങ്ങനെ വേണമെന്ന് സാധാരണക്കാരന് തീരുമാനിക്കാനാവില്ല. എന്നാൽ ശാസ്ത്രീയമായ വസ്തുതകൾ പരിഗണിച്ച് ചികിത്സാനിരക്ക് നിർണയിക്കാൻ സർക്കാരിന് കഴിയും. ഇങ്ങനെ നടപടിയെടുക്കേണ്ടിവരുമ്പോൾ സർക്കാരിന് നിയമപരമായി പ്രശ്നങ്ങൾ നേരിടേണ്ടിവരാം. എന്നാലും പൗരന്മാർ ഒരു ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം നേടുന്നത് തടയുന്നതിലും നിയന്ത്രിക്കുന്നതിലും സർക്കാരിന് നിർണായക പങ്കുണ്ട് - ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |