SignIn
Kerala Kaumudi Online
Saturday, 20 April 2024 1.31 AM IST

കേരള കോൺഗ്രസുകാരുടെ തലവിധി നാളെ അറിയാം

p-j-joseph

തിരുവനന്തപുരം: ഇടത്, വലത് മുന്നണികളിലായുള്ള പ്രബല കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്ക് സ്വന്തം കരുത്ത് തെളിയിക്കേണ്ടത് അഭിമാനപ്രശ്നം. അതത് മുന്നണികളിലെ വിലപേശൽശേഷി ഉറപ്പാക്കുന്നതിനൊപ്പം പരസ്പരമുള്ള പോരിലും മുന്നിലെത്തേണ്ടത് ഇരുകൂട്ടർക്കും അനിവാര്യം. കേരള കോൺഗ്രസ്-എമ്മായി യു.ഡി.എഫിലായിരുന്ന പാർട്ടി കെ.എം. മാണിയുടെ നിര്യാണത്തോടെയാണ് പിളർന്ന് രണ്ടായത്. ഇടതുമുന്നണിയിലായിരുന്ന ജോസഫ് ഗ്രൂപ്പ് 2011ലാണ് അപ്രതീക്ഷിതമായി മുന്നണി ബന്ധമുപേക്ഷിച്ച് മാണിക്കൊപ്പം ലയിച്ച് യു.ഡി.എഫിലേക്ക് ചേക്കേറിയത്.ജോസും ജോസഫും വിഘടിച്ചതോടെ യു.ഡി.എഫിൽ ഇരുകൂട്ടരും തമ്മിൽ കൊമ്പുകോർക്കുന്ന നിലയായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന തർക്കത്തിനൊടുവിൽ മുന്നണിയിൽ നിന്ന് പുറത്തായ ജോസ് വിഭാഗമിപ്പോൾ ഇടതുമുന്നണിയിൽ. ജോസഫ് യു.ഡി.എഫിലും. കേരള കോൺഗ്രസ്-എം പാർട്ടിയുടെ പേരും ചിഹ്നവും ലഭിച്ചത് ജോസിന്. നിലനില്പ് പ്രതിസന്ധിയിലായപ്പോൾ പി.സി. തോമസിന്റെ കേരള കോൺഗ്രസിൽ ലയിച്ച് അസ്തിത്വം വീണ്ടെടുക്കാൻ ജോസഫ് ശ്രമിച്ചു. കേരള കോൺഗ്രസ് എന്ന പേരിലാണിപ്പോൾ ജോസഫ് യു.ഡി.എഫിലുള്ളത്.

ജോസിന് ഇടതുമുന്നണിയിൽ 12 സീറ്റുകൾ ലഭിച്ചപ്പോൾ ജോസഫിന് യു.ഡി.എഫിൽ നിന്ന് ലഭിച്ചത് 10 സീറ്റുകൾ. ഇതിൽ പരമാവധി സീറ്റുകൾ പിടിച്ച് ശക്തി കാട്ടുകയെന്ന വലിയ വെല്ലുവിളിയാണ് ഇരുവർക്കും. പാലായിൽ ജോസ് കെ.മാണി കടുത്ത മത്സരം മാണി സി.കാപ്പനിൽ നിന്ന് നേരിടുന്നുണ്ട്. ജോസഫ് ഗ്രൂപ്പിനും പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ്.

ചെറുകക്ഷികൾക്കും നിർണായകം

യു.ഡി.എഫിലും എൽ.ഡി.എഫിലുമായുള്ള ചെറുകക്ഷികളിലേറെയും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഈ തിര‌ഞ്ഞെടുപ്പ് അവർക്കും നിർണായകമാണ്.അഖിലേന്ത്യാതലത്തിൽ ഇടതിന്റെ ഭാഗമായ ആർ.എസ്.പി കേരളത്തിൽ 2014 മുതലിങ്ങോട്ട് യു.ഡി.എഫിൽ. 2016ലെ തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത് മത്സരിച്ച അവർക്ക് വട്ടപ്പൂജ്യമായിരുന്നു ഫലം. ഇടതുമുന്നണിയിൽ സീറ്രുകൾ നൽകാതെ തഴയുന്നുവെന്ന് പരിഭവിച്ചാണ് യു.ഡി.എഫിലെത്തിയത്. ഇത്തവണയും കിട്ടി അഞ്ച് സീറ്റുകൾ. അതിലെത്ര വിജയിക്കുമെന്നതിലാണ് ആകാംക്ഷ.2009ൽ ഇടതിനോട് തെറ്റിപ്പിരിഞ്ഞ് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ യു.ഡി.എഫിൽ ചേക്കേറിയ ജനതാദൾ ഗ്രൂപ്പുകാരിപ്പോൾ ലോക് താന്ത്രിക് ജനതാദളായി ഇടതുമുന്നണിയിൽ. മൂന്നിടത്താണ് മത്സരിച്ചത്. കഴിഞ്ഞതവണ ഇവർ യു.ഡി.എഫിൽ നിന്ന് ഏഴിടത്ത് മത്സരിച്ച് വട്ടപ്പൂജ്യമായി. ഇത്തവണ ഇടതുമുന്നണിയിൽ നിന്നുകൊണ്ടാണെങ്കിലും തിരിച്ചുവരവ് അനിവാര്യം. ഇടതുമുന്നണിയിലെ ജനതാദൾ-എസ് 2016ൽ അഞ്ചിടത്ത് മത്സരിച്ചു. മൂന്നിടത്ത് വിജയിച്ചു. ഇത്തവണ നാലിലേക്ക് ഒതുങ്ങേണ്ടി വന്നു. എത്ര പിടിക്കാനാകുമെന്നത് മുന്നോട്ടുള്ള പോക്കിന് നിർണായകം.

എൻ.സി.പി കഴിഞ്ഞ തവണ എൽ.ഡി.എഫിൽ നിന്ന് നാലിടത്ത് മത്സരിച്ചു. ആദ്യം രണ്ട് സീറ്റിൽ വിജയം. ഉപതിരഞ്ഞെടുപ്പിൽ ഒന്നുകൂടി. ഇത്തവണ മത്സരം മൂന്നിലൊതുങ്ങി. ഉപതിരഞ്ഞെടുപ്പിലൂടെ പാലാ പിടിച്ചെടുത്ത മാണി സി.കാപ്പൻ, ഇടതിൽ അവസരം തഴയപ്പെട്ടതോടെ യു.ഡി.എഫിലേക്ക് ചേക്കേറി. നാഷണലിസ്റ്റ് കോൺഗ്രസ് കേരളയെന്ന പുതിയ പാർട്ടിയുമുണ്ടാക്കി. രണ്ടിടത്ത് മത്സരിച്ചു. രണ്ടിലൊന്നെങ്കിലും നേടിയില്ലെങ്കിൽ പ്രശ്നം.

ഇടതുമുന്നണിയിൽ ഐ.എൻ.എൽ കഴിഞ്ഞ തവണ നാലിടത്ത് മത്സരിച്ചു. ഫലം വട്ടപ്പൂജ്യം. ഇത്തവണ മൂന്നിടത്ത്.

ഒരു സീറ്റെങ്കിലും പിടിക്കുക അനിവാര്യം.

ജനാധിപത്യ കേരള കോൺഗ്രസ് നാലിടത്ത് മത്സരിച്ച് നാലിലും തോറ്റു. ഇത്തവണ ഒരു സീറ്റ് മാത്രം. നിലനില്പിന് അതിലെ ജയം അനിവാര്യം.കോൺഗ്രസ്-എസ്, കേരള കോൺഗ്രസ്- ബി, കേരള കോൺഗ്രസ്- ജേക്കബ്, ആർ.എസ്.പി- ലെനിനിസ്റ്റ്, സി.എം.പി എന്നിങ്ങനെ ഇരുമുന്നണികളിലുമായുള്ള ചെറുകക്ഷികൾക്കും നിലനില്പ് പ്രധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, ASSEMBLY POLLS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.