കൊച്ചി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി റെയിൽവേ അധികൃതരുമായി കൂടിയാലോചിച്ച് നിർദ്ദേശങ്ങൾ തയ്യാറാക്കി ആറാഴ്‌ചയ്‌ക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്രക്കാരി ആക്രമണത്തിന് ഇരയായതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം. ഹർജി തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിട്ടു.
ചെങ്ങന്നൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസിൽ ക്ളാർക്കായ ആശ ബുധനാഴ്ചയാണ് ആക്രമണത്തിനിരയായത്. സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് റെയിൽവേയുടെ ചെന്നൈയിലെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണറെ കക്ഷിചേർത്തു.
റെഡ് ബട്ടൺ വേണം: സർക്കാർ
സി.എ.ഡി.എസ് (കമ്പ്യൂട്ടർ എയ്ഡഡ് ഡെസ്‌പാച്ച് സിസ്റ്റം) നടപ്പാക്കിയിട്ടുള്ളതിനാൽ 112 എന്ന നമ്പരിൽ വിളിച്ചാൽ റെയിൽവേ ബീറ്റിലുള്ള കോൺസ്റ്റബിളിന് യാത്രക്കാരുടെ ലൊക്കേഷനടക്കം ലഭിക്കും. മൊബൈൽഫോൺ ഉപയോഗിക്കാനാവാത്ത സാഹചര്യമാണെങ്കിൽ ഇത് ഫലപ്രദമല്ല. ഈ സംഭവത്തിൽ പ്രതി മൊബൈൽഫോൺ തട്ടിപ്പറിച്ച് കളഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തിൽ കമ്പാർട്ടുമെന്റിൽനിന്ന് അടിയന്തരസന്ദേശം കൺട്രോൾറൂമിലേക്ക് നൽകാൻ കഴിയുന്ന റെഡ് ബട്ടൺ സംവിധാനം വേണമെന്ന് സർക്കാർ വാദിച്ചു. ബോഗിയുടെ ഡോറിനോടുചേർന്നും ഇത് ഘടിപ്പിക്കാൻ കഴിയുമെന്ന് സിംഗിൾബെഞ്ചും അഭിപ്രായപ്പെട്ടു.
ഒരു ബോഗിയിൽനിന്ന് മറ്റൊന്നിലേക്ക് പോകാനാവാത്ത വിധമാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ ബോഗികൾ ഘടിപ്പിച്ചിരിക്കുന്നതെന്നും ട്രെയിനിൽ പൊലീസ് ഉണ്ടായാലും പെട്ടെന്നെത്താൻ ഇത് തടസമാണെന്നും സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ളീഡർ സുമൻ ചക്രവർത്തി വിശദീകരിച്ചു.
ഒരു ബോഗിയിൽനിന്ന് അടുത്ത ബോഗിയിലേക്ക് പോകാനുള്ള സൗകര്യമുണ്ടാകണം. ട്രെയിനുകളിൽ നിരീക്ഷണകാമറകൾ സ്ഥാപിക്കണം. ജനമൈത്രി പൊലീസിന്റെ മാതൃകയിൽ യാത്രക്കാരെയും പോർട്ടർമാരെയും ഉൾപ്പെടുത്തി ജനമൈത്രി റെയിൽവേ പൊലീസ് സംവിധാനം നടപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ട്രെയിനിലെ ആക്രമണം: ലുക്ക് ഒൗട്ടിലും പ്രതി ഒളിവിൽ, യുവതിക്ക് ശസ്ത്രക്രിയ
കൊച്ചി: ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ പിടികൂടാൻ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല.
മുളന്തുരുത്തി കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്റെ ഭാര്യ ആശയാണ് (32) കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായത്.
ആശയുടെ ഇടതുകൈയിലെ ഒരു വിരലിൽ ഒടിവുണ്ടായിരുന്നു. ഇന്നലെ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതായും ഭക്ഷണം കഴിക്കാൻ തുടങ്ങിയതായും ഭർത്താവ് രാഹുൽ പറഞ്ഞു. റെയിൽവെ പൊലീസ് സൂപ്രണ്ട് രാജേന്ദ്രൻ ആശുപത്രിയിലെത്തി യുവതിയുടേയും ഭർത്താവിന്റേയും മൊഴിയെടുത്തു.
ലോക്കൽ പൊലീസിന്റെ സഹായത്തോടെ റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതി ട്രെയിനിൽനിന്ന് ചെങ്ങന്നൂരിൽ ഇറങ്ങിയതായാണ് സൂചന. യുവതിയിൽനിന്ന് തട്ടിയെടുത്തവയുടെ കൂടെയുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ട്രെയിനുകളിൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ള പ്രതി സ്ഥിരമായി ഒരിടത്തും തങ്ങുന്ന ആളല്ലെന്നാണ് വിവരം. ഇയാളുടെ നാട്ടിലും അന്വേഷണം നടത്തി ബന്ധുക്കളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ആരാഞ്ഞു. കുറ്റകൃത്യങ്ങൾക്കുശേഷം ഒളിവിൽ കഴിയാറുള്ള സ്ഥലങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
റെയിൽവേ പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |