ചാത്തന്നൂർ: വോട്ടെടുപ്പ് സജ്ജീകരണങ്ങൾക്കിടയിൽ സ്‌കൂൾ ചുമരുകളിലെ ചിത്രങ്ങൾ വികൃതമാക്കിയതിനെതിരെ പരാതി നൽകിയ നാലാം ക്ലാസുകാരി തിരഞ്ഞെടുപ്പ് കമ്മിഷനെയും മുട്ടുകുത്തിച്ചു. നശിപ്പിക്കപ്പെട്ട ചുമർചിത്രങ്ങൾ പഴയപടിയാക്കാനുള്ള ചെലവ് തിരഞ്ഞെടുപ്പ് കമ്മിഷൻ വഹിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു.
പരവൂർ കൂനയിൽ ഗവ. എൽ.പി.എസിലെ നാലാം ക്ലാസുകാരി ബി.എസ്. ഗൗരിയാണ് പോളിംഗ് സ്റ്റേഷനായിരുന്ന തന്റെ സ്‌കൂളിന്റെ അവസ്ഥ കണ്ട് പരാതി നൽകിയത്. വിവിധ വർണങ്ങളിൽ വരച്ച മാനും മുയലും കുറ്റിക്കാടും ഗാന്ധിജിയുമെല്ലാം പോസ്റ്ററുകൾ ഒട്ടിച്ചും ആണിയടിച്ചും വികൃതമാക്കിയിരുന്നു.
ക്ലാസ് ടീച്ചറോടും മാതാപിതാക്കളോടും സങ്കടം പറഞ്ഞപ്പോൾ അവരാണ് ബാലാവകാശ കമ്മിഷന് പരാതി നൽകാൻ നിർദ്ദേശിച്ചത്. കമ്മിഷന്റെ അന്വേഷണത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ചുമർചിത്രങ്ങൾ വികൃതമാക്കിയ 359 ഓളം സ്‌കൂളുകളുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് ഗൗരിക്ക് അനുകൂലമായ ഉത്തരവിറക്കിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹകരണത്തോടെ സ്‌കൂളുകൾ പരിശോധിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ സഹകരിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വന്തം നിലയിൽ നഷ്ടപരിഹാരം നിർണയിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ നഷ്ടപരിഹാരത്തുക നൽകണം. ചിത്രങ്ങൾ വികൃതമായതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ പങ്കുണ്ടെങ്കിൽ അവരിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തുക ഈടാക്കാമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |