തിരുവനന്തപുരം: ഡോ.ആർ.രമേശിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകി സർക്കാർ ഉത്തരവായി. നിലവിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പ്രോജക്‌ട് ഡയറക്ടറാണ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർവീസിൽ നിന്നു സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ ഡോ.ആർ.എൽ. സരിതയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണ് നടപടി. കൊവിഡിന്റെ വരവോടെയാണ് 2023 ജൂലായ് വരെ സർവീസുള്ള സരിത സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചെത്തിയത്. ആദ്യഘട്ടത്തിൽ മന്ത്രി കെ.കെ.ശൈലജ ഉൾപ്പെടെ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വിരമിക്കാൻ അനുമതി നൽകണമെന്ന ഡോ.സരിതയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെത്തുടർന്ന് 2017 ഏപ്രിലിലാണ് സരിതയെ ആരോഗ്യഡയറക്ടറായി നിയമിച്ചത്. 2016ൽ ഡോ. എൻ. ശ്രീധർ വിരമിച്ചതിനെത്തുടർന്ന് ഡോ.ആർ.രമേശിനെയാണ് സർക്കാർ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചത്. എന്നാൽ അത് സീനിയോറിട്ടി ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സരിത ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സരിതയ്ക്ക് അനുകൂല വിധിയുണ്ടായതോടെ ഡോ. ആർ. രമേശിനെ ഡയറക്ടറുടെ പദവിയും ശമ്പളവും നിലനിറുത്തി എയ്ഡ്‌സ് കൺട്രോൾ പ്രോജക്ട് ഡയറക്ടറായി മാറ്റി നിയമിക്കുകയായിരുന്നു. പുതിയ ഡയറക്ടറെ നിയമിക്കുന്നതിലും രമേശിന് പൂർണ ചുമതല നൽകി തുടരാൻ അനുവദിക്കുമോയെന്ന കാര്യത്തിലും അടുത്ത സർക്കാർ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |